
ന്യൂഡൽഹി: രാജസ്ഥാനിൽ വൻ തോതിൽ ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിൽ ഇയിടെ കണ്ടെത്തിയ ശേഖരത്തെക്കാൾ കൂടുതലാണിതെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ രാജ്യത്തിന്‍റെ ആവശ്യത്തിന്‍റെ 80 ശതമാനം നിറവേറ്റാൻ പര്യാപ്തമാണിതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനുമുമ്പ് രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയിലാണ് 59 ലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്. വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിർമിക്കാനുപയോഗിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് ലിഥിയം. നിലവിൽ നിക്കൽ, കോബാൾട്ട്, ലിഥിയം എന്നീ ധാതുക്കൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിവ്. അതിനാൽ തന്നെ ലിഥിയം ശേഖരത്തിന്‍റെ കണ്ടെത്തൽ ഇലക്‌ട്രിക്കൽ വാഹനമേഖലയിലെ കുതിപ്പിന് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.