
അനിൽ അംബാനി
ന്യൂഡൽഹി: റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാർ അനിൽ അംബാനി 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് (ഇഡി) മുന്നിൽ ഹാജരാകും. അനിൽ അംബാനിയുടെ ഒന്നിലധികം കമ്പനികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചായായിട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
35 സ്ഥലങ്ങളിലെ അമ്പതോളം സ്ഥാപനങ്ങളിൽ ജൂലൈ 24 മുതൽ തുടർച്ചയായ മൂന്നു ദിവസം റെയ്ഡ് നടത്തിയിരുന്നു. ഓഗസ്റ്റ് 1 നാണ് അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചത്.
അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ബാങ്കുകള്‍ക്ക് കത്തെഴുതിയിട്ടുള്ളതായാണ് വിവരം.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം നടത്തിയ റെയ്ഡുകള്‍ ഡല്‍ഹിയിലും മുംബൈയിലുമായിട്ടാണ് പ്രധാനമായും നടന്നത്. 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് ജൂലൈ 24നാണ് ഇഡി അംബാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.
2017-2019 കാലഘട്ടത്തിൽ യെസ് ബാങ്കിൽ നിന്ന് അംബാനി വായ്പയെടുത്ത പണവുമായി ബന്ധപ്പെട്ടാണ് ആരോപണം. വായ്പ അനുവദിക്കുന്നതിനായി അംബാനി യെസ് ബാങ്ക് അധികൃതർക്ക് കൈക്കൂലി നൽകിയതായും ആരോപണമുയരുന്നുണ്ട്.