കർണാടക: ബംഗളൂരുവിൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ കെ ആർ പുരം തഹസിൽദാർ അജിത് റായിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് കോടിക്കണക്കിന് വിലമതിക്കുന്ന സാധനങ്ങളെന്ന് റിപ്പോർട്ട്. സ്വർണവും പണവും നാല് ആഡംബര കാറുകളും പിടിച്ചെടുത്തു.
നിരവധി ബിനാമി സ്വത്തുക്കളുടെ രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1.9 കോടി രൂപലധികം വിലവരുന്ന വസ്തുക്കളാണ് സഹകാര നഗറിലെ വീട്ടിൽ നിന്നും മാത്രം പിടിച്ചെടുത്തത്. ഇതിൽ 40 ലക്ഷത്തോളം രൂപ പണമായി സൂക്ഷിച്ച നിലയിലായിരുന്നു.
ഈ വീടിന്‍റെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത 4 ആഡംബര കാറുകളും ലോകായുക്ത കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചിക്കബെല്ലാപൂർ, ബംഗളൂരു എന്നിവിടങ്ങളിലായി 90 ഏക്കറോളം ഭൂമിയുടെ ബിനാമി സ്വത്തുക്കളുടെ രേഖകളും അജിത് റായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.
അഴിമതിക്കേസിൽ 14 ഓഫിസർമാരുടെ വീടുകളിലും ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ് നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഒരു ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത് അപൂർവമാണെന്നും വ്യാപകമായി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് നടത്തിയെന്ന് പ്രാഥമികമായിത്തന്നെ തെളിഞ്ഞതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ലോകായുക്ത വ്യക്തമാക്കി.