

ചിറ്റൂർ: രണ്ടു ദിവസത്തിനിടെ മൂന്നു ഗ്രാമീണരെ കൊലപ്പെടുത്തി ആന്ധ്രപ്രദേശിലെ ചിറ്റൂരിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊമ്പനെ വനംവകുപ്പ് പിടികൂടി. ഇന്നലെ കുപ്പത്തു നിന്ന് രണ്ടു കുങ്കിയാനകളെ എത്തിച്ച് നടത്തിയ "ഓപ്പറേഷൻ ഗജ'യിലാണ് ഒറ്റയാൻ കീഴടങ്ങിയത്. 20 വയസ് മാത്രം പ്രായമുള്ള കൊമ്പൻ ചിറ്റൂരിലെ രാമപുരത്തു ദമ്പതിമാരെയും തമിഴ്നാട് അതിർത്തിയോടു ചേർന്ന് ഒരു വീട്ടമ്മയെയും കൊലപ്പെടുത്തിയിരുന്നു.
ഗുഡിപാല മണ്ഡൽ ഗ്രാമത്തിൽ ഒരു യുവാവിന് ആനയുടെ ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു. കൂടാതെ രണ്ടു കന്നുകാലികളെയും ആന കൊന്നു. ഭീതിയിലായ ഗ്രാമീണർ പ്രക്ഷോഭം തുടങ്ങിയതോടെയാണ് ഇന്നലെ തിരുപ്പതി വെങ്കടേശ്വര മൃഗശാലയിൽ നിന്ന് വിദഗ്ധ സംഘം ചിറ്റൂരിലെത്തിയത്. കുപ്പത്തിനു സമീപം നനിയാല വനംവകുപ്പ് ക്യാംപിൽ നിന്നു വിനായകൻ, ജയന്ത് എന്നീ കുങ്കിയാനകളെയും എത്തിച്ചു. തുടർന്ന് നടത്തിയ തെരച്ചിൽ കാട്ടാനയെ കരിമ്പുപാടത്ത് കണ്ടെത്തി. ഉച്ചയോടെ മയക്കുവെടിയേറ്റ കൊമ്പനെ രണ്ടു കുങ്കിയാനകളും ചേർന്നു തളച്ചു. നിലവിൽ വനംവകുപ്പിന്‍റെ കസ്റ്റഡിയിലാണ് ആന. വൈകാതെ ഇതിനെ തമിഴ്നാട് വനത്തിൽ തുറന്നുവിടുമെന്നു മുതിർന്ന വനം ഉദ്യോഗസ്ഥർ അറിയിച്ചു.