
ഭോപ്പാൽ : മധ്യപ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മുൻ മന്ത്രിയുമായ റുസ്തം സിങ് (78) ബിജെപി വിട്ടു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയാണെന്ന് റുസ്തം സിങ് വ്യക്തമാക്കി . ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
റുസ്തം സിങ്ങിന്റെ മകൻ രാകേഷ് സിങ് ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥിയായി മൊറേന മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നുണ്ട്, അതിനാൽ മകനുവേണ്ടി പ്രചാരണം നടത്തുന്നതിന് അദ്ദേഹം ബിജെപി വിട്ടേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
2003ൽ ഐപിഎസ് പദവി ഉപേക്ഷിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 2003-2008, 2013-2018 കാലഘട്ടങ്ങളിൽ എംഎൽഎ.ആയിരുന്നു. 2003 മുതൽ 2008 വരെയും 2015 മുതൽ 2018 വരെയും രണ്ടു തവണ മന്ത്രിയായിരുന്നു.