ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധം: കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധം: കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

നേരത്തെ മദ്രാസ് ഹൈക്കോടതിയും ഇങ്ങനെ ആവശ്യപ്പെട്ടിരുന്നു
Published on

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്ന് 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷണം.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം പതിനെട്ടായി ഉയർത്തിയത് സാമൂഹിക ഘടനയെ ബാധിച്ചതായി ഹൈക്കോടതി ജസ്റ്റിസ് ദീപക് കുമാർ അഗർവാൾ ചൂണ്ടിക്കാട്ടി. നേരത്തെ മദ്രാസ് ഹൈക്കോടതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നിർദേശം പരിഗണനയിലില്ലെന്ന് കേന്ദ്രം പാർലമെന്‍റിൽ വ്യക്തമാക്കിയിരുന്നു.

ഇതിനു പുറമേയാണ് വീണ്ടും ഇക്കാര്യം മധ്യപ്രദേശ് ഹൈക്കോടതിയും ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും ഇന്‍റർനെറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാത്തിൽ പതിനെട്ടിനു താഴെ പ്രായമുള്ളവർ തമ്മിൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്ന് 16 ആക്കണമെന്ന നിരീക്ഷണം. ക്രിമിനൽ നിയമത്തിൽ 2013 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 16-ൽ നിന്ന് 18 ആയി ഉയർത്തിയത്.

ഇക്കാര്യത്തിൽ വ്യക്തമായ നിയമം നിലനിൽക്കുന്നതിനാൽ, പ്രായപരിധി കുറയ്ക്കണമെങ്കിൽ പാർലമെന്‍റ് അതനുസരിച്ച് നിയമം പാസാക്കേണ്ടിവരും.

logo
Metro Vaartha
www.metrovaartha.com