വിശാൽ
file image
കരാർ ലംഘനം: നടന്‍ വിശാൽ 21 കോടി രൂപയും പലിശയും തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവ്
ചെന്നൈ: കരാർ ലംഘിച്ചെന്ന കേസിൽ നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. വായ്പാ തിരിച്ചടവു മുടങ്ങിയതിന് വിശാൽ 30% പലിശ സഹിതം 21.9 കോടി മുഴുവൻ തുകയും പരാതിക്കാരായ ലെയ്ക്ക പ്രൊഡക്‌ഷൻസിനു അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു പുറമേ കോടതിച്ചെലവുകളും നടൻ വഹിക്കണമെന്ന് സിവിൽ കേടതി ജസ്റ്റിസ് പി.ടി. ആശയുടേതാണ് ഉത്തരവ്.
വിശാലിന്‍റെ നിർമാണക്കമ്പനി ‘വിശാൽ ഫിലിം ഫാക്ടറി’, ഫൈനാൻസിയർ അൻപുച്ചെഴിയനിൽ നിന്നു വായ്പയായി വാങ്ങിയ 21.9 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു മുഴുവൻ ബാധ്യതയും 2019-ൽ ലെയ്ക്ക ഏറ്റെടുത്തിരുന്നു. വിശാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നതു വരെ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന എല്ലാ പടങ്ങളുടെയും അവകാശം ലെയ്ക്കയ്ക്കു നൽകി താരവും ലെയ്ക്കയും കരാറുണ്ടാക്കി. കൂടാതെ, കമ്പനിക്ക് പണം തിരികെ നൽകാമെന്ന കരാറിന് കീഴിൽ, വിശാലിന് വേണ്ടി ലൈക്ക ഇടപെട്ട് വായ്പ അടച്ചു. എന്നാൽ കരാർ ലംഘിച്ച് വിശാൽ സിനിമ റിലീസ് ചെയ്തെന്ന് ആരോപിച്ച് ലെയ്ക്ക കോടതിയെ സമീപിക്കുകയായിരുന്നു.
കേസിന്‍റെ ആദ്യ ഘട്ടത്തിൽ, ജാമ്യമായി 15 കോടി രൂപ നിക്ഷേപിക്കാൻ കോടതി വിശാലിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ തനിക്കതിനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് അറിയിച്ചതോടെ ഇതു തെളിയിക്കാന്‍ സ്വത്തുക്കൾ വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ പണമില്ലെന്ന് അവകാശപ്പെട്ട അന്നേദിവസം തന്നെ വിശാൽ മറ്റൊരു പ്രൊഡക്ഷൻ ഹൗസിൽ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയതായി കോടതി കണ്ടെത്തി. കോടതി നിർദ്ദേശങ്ങൾ ലംഘിച്ചതിനും നടപടിക്രമങ്ങൾക്കിടെ നൽകിയ ഉറപ്പുകൾ പാലിക്കാതിരുന്നതിൽ നടന്‍റെ പെരുമാറ്റത്തെ കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു.