
ചെന്നൈ: വന്യ മൃഗങ്ങളുടെ സംരക്ഷണത്തിനായി ജനങ്ങളെ മാറ്റി പാർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്നുള്ള മുതുമല വനത്തിന്‍റെ കിഴക്കേ അതിർത്തിയിലുള്ള തെങ്കുമരാട ഗ്രാമത്തിലെ കുടുംബങ്ങളെ ഒരു മാസത്തിനുള്ളിൽ മുഴുവനായും ഒഴിപ്പിക്കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
495 കുടുംബങ്ങളെ പതിനഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി മാറ്റിപാർപ്പിക്കാനാണ് ഡിവിഷൻ ബെഞ്ചിന്‍റെ വിധി. നഷ്ടപരിഹാര തുകയായ 74.25 കോടി രൂപ കേന്ദ്ര സർക്കാരിന് കീഴിലുള്ള കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്‍റ് ആൻഡ് പ്ലാനിങ് അതോറിറ്റി നാഷണൽ ടൈഗർ അതോറിറ്റിക്ക് കൈമാറണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
1948 കൃഷിക്കായി പൊതു ജനങ്ങൾക്ക് പാട്ടത്തിനു നൽകിയ പ്രദേശത്ത് മനുഷ്യ- മൃഗ സംഘർഷം വർധിച്ച സാഹചര്യത്തിൽ വനം വകുപ്പിന്‍റെ ഹർജിയിലാണ് ഉത്തരവ്. ഭയം കൂടാതെ ജീവിക്കാൻ മനുഷ്യനെ പോലെ മൃഗങ്ങൾക്കും അവകാശമുണ്ടെന്നും വനം, വന്യ ജീവി സംരക്ഷണം എന്നിവ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കടുവ സങ്കേതത്തിന് അകത്തുള്ള ഗ്രാമവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2011ല്‍ തന്നെ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശം നൽകിയിരുന്നു. എന്നാല്‍ എന്‍ടിസിഎയുടെ പക്കല്‍ പണമില്ലെന്ന കാരണത്താല്‍ അതു നടന്നിരുന്നില്ല.