
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള രാത്രികാല നിരോധനം നിയമം മദ്രാസ് ഹൈക്കോടതി ശരിവച്ചു
ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന രാത്രികാല നിരോധനം നിയമം ശരിവച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 12 നും പുലര്‍ച്ചെ 5നും ഇടയില്‍ ഓൺലൈൻ റിയൽ മണി ഗെയിമുകളില്‍ ലോഗിന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി വെരിഫിക്കേഷനും നിർബന്ധമാക്കണമെന്ന സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമവും ശരിവച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ ഗെയിമിങ് കമ്പനികളും ഗെയിമര്‍മാരും നല്‍കിയ ഹർജികൾ തള്ളിയ ഹൈക്കോടി ഈ നിയന്ത്രണങ്ങൾ ന്യായമായതാണ് എന്നും വ്യക്തമാക്കി.
നിയന്ത്രണത്തിന്‍റെ മറവിൽ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിർബന്ധിത കെവൈസി ഉപയോക്താവിന്‍റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും കമ്പനികൾ വാദിച്ചവെങ്കിലും കോടതി ഈ വാദങ്ങൾ നിരസിച്ചു.സ്വകാര്യതയ്ക്ക് അവകാശം ഉണ്ടെങ്കിലും അത് നിയന്ത്രണങ്ങളോടെയാണ് ഉള്ളതെന്ന് കോടതി വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാരിന് രക്ഷാകര്‍ത്തൃത്വം വഹിക്കേണ്ടതുണ്ടെന്നും പൊതുജനഹിതം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കെവൈസി രണ്ട് ഘട്ടങ്ങളിലുള്ള സാധൂകരണമാത്രമാണെന്നും ഇതിലൂടെ പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യവും ജസ്റ്റിസ് കെ രാജശേഖറും അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.