
കൂലിക്ക് എ സർട്ടിഫിക്കറ്റ് തന്നെ; നിർമാതാക്കളുടെ ഹർജി തള്ളി
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ 171-ാം ചിത്രമായ കൂലിക്ക് സെൻസർബോർഡ് നൽകിയ എ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് അണിയറ പ്രവർത്തകരായ സൺ പിക്ചേഴ്സ് നൽകിയ ഹർജി തള്ളി.
നിർമാതാക്കളുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് ടി.വി. തമിഴ്സെൽവി അധ‍്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി.
ചിത്രത്തിൽ വയലൻസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡ് കൂലിക്ക് എ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ചിത്രത്തിലെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റിയാൽ യു/എ സർട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർബോർഡ് നിർമാതാക്കളോട് വ‍്യക്തമാക്കിയിരുന്നു. പക്ഷേ നിർമാതാക്കൾ ഇത് അംഗീകരിച്ചില്ല.
കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ വയലൻസ് ഉണ്ടെന്നും ഇത്രയധികം വയലൻസ് കൂലിയില്ലെന്നുമായിരുന്നു നിർമാതാക്കൾ കോടതിയിൽ വാദിച്ചത്. എ സർട്ടിഫിക്കറ്റ് നൽകിയതു മൂലം കുടുംബ പ്രേക്ഷകരെ തിയെറ്ററിൽ നിന്നും അകറ്റുമെന്ന് നിർമാതാക്കൾ വാദിച്ചെങ്കിലും കോടതി ഇത് ഗൗരവത്തിലെടുത്തില്ല. അതേസമയം സർട്ടിഫിക്കറ്റ് വിവാദം തുടരുന്ന സാഹചര‍്യത്തിലും മികച്ച പ്രതികരണമാണ് കൂലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത‍്യയിൽ നിന്നും മാത്രമായി ഇതുവരെ 304 കോടി രൂപ ചിത്രം നേടി.