
ചെന്നൈ: മധുര റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന പ്രത്യേക ട്രെയിനിന്‍റെ കോച്ചിനു തീപിടിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സിതാപുർ സ്വദേശികളായ ശുഭം കശ്യപ് (19), നരേന്ദ്ര കുമാർ (61), ഹാർദിക് സഹാനി (24), ദീപക് കുമാർ (23), സത്യപ്രകാശ് (45) എന്നിവരാണ് പിടിയിലായത്. സിതാപുരിലെ ബാസിൻ ടൂർ ആൻഡ് ട്രാവൽസ് കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായത്.
ടൂർ ഓപ്പറേറ്റർ ബുക്ക് ചെയ്ത സ്ലീപ്പർ കോച്ചിൽ യാത്രക്കാർ ഉറങ്ങവേ ശനിയാഴ്ച പുലർച്ചെയാണ് അപകടം. കോച്ചിനുള്ളിൽ ചായ ഉണ്ടാക്കുമ്പോൾ എൽപിജി സിലിണ്ടറിൽ നിന്നു വാതകം ചോർന്നു പൊട്ടിത്തെറിച്ചതാണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോച്ചിന്‍റെ വാതിൽ അകത്തു നിന്നു പൂട്ടിയതിനാൽ രക്ഷാപ്രവർത്തനം വൈകുകയും പലർക്കു പരുക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട കോച്ചിൽ ലക്നൗവിൽ നിന്നുള്ള 55 യാത്രക്കാരും ടൂർ ഓപ്പറേറ്ററുടെ 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.