
ലോക ഒന്നാം നമ്പര്‍ താരത്തെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനം ഗുകേഷ്; രോഷം മേശയിലടിച്ച് തീർത്ത് കാൾസൺ | Video
Video Screenshot
നോർവേ ചെസ് 2025 ടൂർണമെന്‍റിൽ മുന്‍ ലോക ചെസ് ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തി ഇന്ത്യയുടെ അഭിമാനവും നിലവിലെ ലോക ചാമ്പ്യനുമായ ഡി. ഗുകേഷ്. ഞായറാഴ്ച നടന്ന മത്സരത്തിന്‍റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാൾസണെതിരേ മിന്നും വിജയം നേടതിത്. അപ്രതിക്ഷിത തോൽവി നേരിടേണ്ടി വന്ന കാള്‍സന്‍ മത്സരം കഴിഞ്ഞയുടനെ ചെസ് ബോര്‍ഡ് വച്ച മേശയില്‍ അടിച്ച് തന്‍റെ രോഷം പ്രകടിപ്പിച്ചു.
സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ, വലിയ വിവാദങ്ങൾക്കു വഴിയൊരുക്കി. എന്നാൽ സംഭവം വിവാദമായതിനു പിന്നാലെ കാള്‍സന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വിഷയം വലിയ കാര്യമാക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഗുകേഷും സ്വീകരിച്ചത്.
ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസണെതിരായ ഗുകേഷിന്‍റെ ആദ്യ വിജയമായിരുന്നു ഇത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ കാള്‍സനായിരുന്നു ആധിപത്യം. എന്നാൽ 34 കാരനായ കാള്‍സന്‍റെ കളിയുടെ അവസാന ഘട്ടത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്‍റെ വിജയം. കാള്‍സന്‍റെ അപ്രതീക്ഷിതമായ നീക്കത്തില്‍ ഗുകേഷ് ഞെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടർന്ന് ഹസ്തദാനം നൽകി അദ്ദേഹം ഗുകേഷിനെ അഭിനന്ദിച്ചു.
മത്സര വേദികളില്‍ പൊതുവേ ശാന്തനായി കളിക്കുന്ന താരമാണ് കാള്‍സന്‍. എന്നാൽ അപ്രതീക്ഷിത പെരുമാറ്റത്തിന്‍റെ വീഡോയോക്കൊപ്പം തന്നെ ടേബിളിലെ ശക്തമായ ഇടിയില്‍ കാള്‍സന്‍റെ കറുത്ത കരുവിലെ രാജാവ് മാത്രം മറഞ്ഞു വീഴുന്നതും പെട്ടന്ന് നെറ്റിസൺസിനിടയിൽ ചർച്ചയായി.
സംഭവത്തില്‍ കാള്‍സന്‍ 2 തവണ ഗുകേഷിനടുത്തെത്തി ഖേദം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. 4 മണിക്കൂറിലധികം നീണ്ട കളിയിൽ 62 നീക്കൾക്കൊടുവിലാണ് കാൾസണെതിരേ വിജയം ഉറപ്പിക്കാൻ ഗുകേഷിനായത്. കാള്‍സനെതിരായ വിജയം തന്‍റെ ഭാഗ്യം കൊണ്ടാണെന്നും "100 ൽ 99 തവണയും കാള്‍സനോടു ഞാൻ തോൽക്കാറാണ് പതിവ്, പക്ഷേ അന്നൊരു ദിനം ഭാഗ്യ എനിക്കൊപ്പം നിന്നു എന്നു മാത്രം." എന്നായിരുന്നു ഗുകേഷ് പ്രതികരിച്ചത്. മത്സര വേദി വിടും മുന്‍പ് ഗുകേഷിനെ പുറത്തു തട്ടി അഭിനന്ദിക്കാനും കാള്‍സന്‍ മറന്നില്ല.