
ന്യൂഡൽഹി: പാർലമെന്‍റിൽ ചോദ്യം ചോദിക്കാൻ കോഴവാങ്ങിയെന്ന ആരോപണത്തിൽ ലോക്‌സഭാ എത്തിക്സ് കമ്മിറ്റിയുടെ മുന്നിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയി. ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും യോഗം ബഹിഷ്‌കരിച്ചു.
വ്യക്തിപരമായതും ധാര്‍മികതയ്ക്ക് നിരക്കാത്തതുമായ ചോദ്യങ്ങളുണ്ടായെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഹിയറിങ് നടക്കുന്നതിനിടെ ഒരു എംപി മാധ്യമങ്ങള്‍ക്ക് വിവരം ചോർത്തി നിൽകിയെന്നും എംപിമാർ ആരോപിച്ചു.
വൃത്തകെട്ട ചോദ്യങ്ങളാണ് എത്തിക്സ് കമ്മറ്റിയിൽ നിന്നുണ്ടാകുന്നതെന്ന് മഹുവ വ്യക്തമാക്കി. മുൻവിധിയോടെയുള്ള ചോദ്യങ്ങളാണ് തന്നോടു ചോദിച്ചതെന്നും വളരെ മോശമായ ചോദ്യങ്ങളായിരുന്നെന്നും മഹുവ പറഞ്ഞു. വ്യക്തിബന്ധത്തിലെ പ്രശ്‌നങ്ങളാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മഹുവ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷമുള്ള ക്രോസ് വിസ്താരത്തിനിടെ മഹുവ ഇറങ്ങിപ്പോവുകയായിരുന്നു.
എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍റെ ചോദ്യങ്ങളുടെ ഓരോ വരിയും ആരുടേയോ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് വളരെ മോശമാണ്. നിങ്ങൾ എങ്ങോട്ടാണ് യാത്ര ചെയ്തത്? എവിടെ വെച്ചാണ് നിങ്ങള്‍ കണ്ടുമുട്ടുന്നത്? നിങ്ങളുടെ ഫോണ്‍രേഖകള്‍ ഞങ്ങള്‍ക്ക് കൈമാറുമോ? എന്നൊക്കെയാണ് മഹുവയോട് ചോദിക്കുന്നതെന്ന് കോൺഗ്രസ് എംപി ഉത്തംകുമാർ ആരോപിച്ചു.