

ന്യൂഡൽഹി: പാർലമെന്‍റിൽ ചോദ്യമുന്നയിക്കാൻ വ്യവസായിയിൽ നിന്നു കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കൂടുതൽ കുരുക്കിലേക്ക്. അദാനി ഗ്രൂപ്പിനെതിരേ ചോദ്യമുന്നയിക്കാൻ താൻ മഹുവയ്ക്കു പണം നൽകിയെന്നു റിയൽ എസ്റ്റേറ്റ് വ്യവസായി ദർശൻ ഹിരാനന്ദനി സമ്മതിച്ചതോടെയാണു തൃണമൂൽ എംപിയുടെ പ്രതിരോധം ദുർബലമായത്. മഹുവയുടെ ലോക്സഭാ ലോഗിൻ ഐഡിയും പാസ്‌വേഡും തനിക്കു കൈമാറിയെന്നു ഹിരാനന്ദനി പറഞ്ഞു.
മഹുവയ്ക്കെതിരേ ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ പരാതി പരിശോധിക്കുന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് മൂന്നു പേജുള്ള സത്യവാങ്മൂലം നൽകിയതിനൊപ്പമാണു ഹിരാനന്ദനിയുടെ വെളിപ്പെടുത്തൽ. ദുബെയെ മൊഴിയെടുക്കാൻ വിളിച്ചതായി അറിയിച്ച എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് സോൻകർ, ഹിരാനന്ദനിയുടെ സത്യവാങ്മൂലം പരിശോധിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ, ലോക്സഭാംഗമെന്ന നിലയ്ക്കുള്ള ലോഗിൻ ഐഡിയും പാസ്‌വേഡും മറ്റൊരാൾക്കു നൽകിയെങ്കിൽ കുറ്റം ഗൗരവമുള്ളതെന്നും വിനോദ് സോൻകർ. പാർലമെന്‍റിന്‍റെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരമൊരു കേസ്. 26ന് രേഖകളുമായി ഹാജരാകാൻ പരാതിക്കാരോടു നിർദേശിച്ചിട്ടുണ്ടെന്നും സോൻകർ അറിയിച്ചു.
മഹുവ തന്‍റെ സുഹൃത്താണെന്നും ചോദ്യം ചോദിക്കാൻ പണം നൽകിയെന്നുമാണു ദർശൻ ഹിരാനന്ദനിയുടെ വെളിപ്പെടുത്തൽ. റിയൽ എസ്റ്റേറ്റ് വ്യവസായി നിരഞ്ജൻ ഹീരാനന്ദനിയുടെ മകനാണ് ദർശൻ. പാർലമെന്‍റ് അംഗമെന്ന നിലയിൽ മഹുവയ്ക്കു ലഭിച്ച ഇ മെയ്‌ൽ ഐഡിയും പാസ്‌വേഡും അവർ തനിക്കു കൈമാറിയെന്നും അതുവഴി താൻ ആവശ്യമുള്ളപ്പോഴെല്ലാം ചോദ്യം തയാറാക്കി അയച്ചെന്നും ദർശൻ പറഞ്ഞു.
ഇതിനു പകരമായി പണവും മറ്റു സൗകര്യങ്ങളും മഹുവയ്ക്കു നൽകി. ഡൽഹിയിലെ വീട് നവീകരണം, അവിടത്തെ ജീവനക്കാരെ നിയമിക്കൽ, ഇന്ത്യയിലും വിദേശത്തുമുള്ള യാത്രകൾ, ആഡംബര വസ്തുക്കൾ വാങ്ങൽ തുടങ്ങിയവയ്ക്കായി മഹുവ പണം വാങ്ങിയിരുന്നു. എന്നാൽ, അവരുടെ ആവശ്യം വർധിച്ചു വന്നു. ആഗ്രഹിക്കാത്ത കാര്യങ്ങൾക്കു പലതിനും തന്നെ സമ്മർദത്തിലാക്കിയെന്നും ദർശൻ ആരോപിച്ചു.
എന്നാൽ, ദർശന്‍റെ അവകാശവാദങ്ങൾ മൊയ്ത്ര നിരസിച്ചു. ദർശന്‍റെയും അച്ഛന്‍റെയും ബിസിനസുകൾ അടച്ചുപൂട്ടുമെന്ന് മോദി ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് ഇങ്ങനെ പറയാൻ അദ്ദേഹം നിർബന്ധിതനായതെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു. ലോക്സഭയിൽ മഹുവ ഉന്നയിച്ച 60 ചോദ്യങ്ങളിൽ 51ഉം അദാനിക്കെതിരേ, ഹിരാനന്ദനി ഗ്രൂപ്പിനുവേണ്ടിയാണെന്നായിരുന്നു ദുബെയുടെ ആരോപണം. മഹുവയുടെ മുൻ സുഹൃത്തും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്റായ് ആണ് തനിക്കു വിവരങ്ങൾ കൈമാറിയെന്നും ദുബെ പറഞ്ഞിരുന്നു.
അഭിഭാഷകൻ പിൻമാറി
ന്യൂഡൽഹി: ചോദ്യക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് നൽകിയ അപകീർത്തിക്കേസിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി. മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കേസിൽ നിന്നു പിന്മാറി. മഹുവയ്ക്കു വേണ്ടി താൻ ഇനി ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതിനു പിന്നാലെ കേസ് ഡൽഹി ഹൈക്കോടതി 31ലേക്കു മാറ്റി. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകനും മുൻ സുഹൃത്തുമായ ജയ് ആനന്ദ് ദെഹദ്റായിക്കുമെതിരേയാണു മഹുവ കോടതിയെ സമീപിച്ചത്.