ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറിൽ നിന്നും തനിക്കെതിരേയുള്ള അന്വേഷണത്തിന്‍റെ സുപ്രധാന വിവരങ്ങൾ മാധ്യമങ്ങളിലൂടെ ചോർന്നുവെന്നു ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിലെ വിവരങ്ങളാണ് ചോർന്നത്. മുൻ എംപി കൂടിയായ മഹുവയെ മാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോർന്നത് ഉലച്ചതായി മഹുവയുടെ അഭിഭാഷക റബേക്ക ജോൺ കോടതിയെ അറിയിച്ചു. ഇഡി സമൻസ് മഹുവ കൈപ്പറ്റുന്നതിനു മുൻപു തന്നെ അക്കാര്യം വാർത്തയായി പുറത്തു വന്നിരുന്നു. അന്വേഷണം നടത്താനുള്ള ഇഡിയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.
എന്നാൽ ഇത്തരത്തിൽ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ചേർന്നത് മഹുവയ്ക്കെതിരേ മുൻവിധി പ്രചരിക്കുന്നതിനു കാരണമായെന്നും കോടതിയിൽ മഹുവ അറിയിച്ചു. എന്നാൽ വിവരങ്ങൾ തങ്ങളിൽ നിന്ന് ചോർന്നിട്ടില്ലെന്ന് ഇഡി കോടതിയിൽ അറിയിച്ചു.
വിദേശ വിനിമയ ചട്ടലംഘനുമായി ബന്ധപ്പെട്ടാണ് ഇഡി മഹുവയ്ക്ക് സമൻസ് നൽകിയത്. ഹർജി പരിഗണിച്ചതിനു ശേഷം വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി.