
ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ആം ആദ്മി പാർട്ടിയുടെ 7 സിറ്റിങ് എംഎൽഎമാർ രാജിവച്ചു. വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എംഎൽമാർ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നത്. തെരഞ്ഞെടുപ്പിൽ ഇതു പാർട്ടിക്കു കനത്ത തിരിച്ചടിയുണ്ടാക്കുമെന്നു സൂചന.
നരേഷ് കുമാര്‍, രോഹിത് കുമാര്‍, രാജേഷ് ഋഷി, മദന്‍ ലാല്‍, പവന്‍ ശര്‍മ, ഭാവ്ന ഗൗഡ്, ഭൂപീന്ദര്‍ സിങ് ജൂണ്‍ എന്നീ എംഎല്‍എമാരാണു രാജിവച്ചത്. മുൻ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിലുള്ള എല്ലാ വിശ്വാസവും നഷ്ടമായെന്ന് ഇവർ പറഞ്ഞു.
സ്ഥാനാർഥിത്വം നിഷേധിച്ചതല്ല രാജിക്കു കാരണമെന്നു ഭൂപീന്ദർ സിങ് സൂൺ. ഡിസംബർ 9നു സ്ഥാനാർഥിപ്പട്ടിക വന്നതാണ്. ഇതു ജനുവരി 31 ആയി. രൂപീകരിച്ച കാലത്തെ ആശയങ്ങളല്ല ഇപ്പോൾ എഎപിക്ക്. നാലഞ്ചു നേതാക്കളിലാണു പാർട്ടിയുടെ പൂർണ നിയന്ത്രണം. അവരെല്ലാം അഴിമതിക്കാരായി. അവർക്കെതിരേ മദ്യനയ അഴിമതിയിൽ കേസുണ്ട്. സ്വാതി മലിവാളിന്‍റെ ആരോപണങ്ങളും പരിഗണിക്കണം- ഡൂൺ പറഞ്ഞു.
എംഎൽഎമാരുടെ രാജിയോട് എഎപി പ്രതികരിച്ചില്ല. എന്നാൽ, സ്വന്തം തട്ടകങ്ങളിൽ സ്വാധീനമുള്ള ഇവരുടെ നീക്കം എഎപിയെ ദുർബലമാക്കുമെന്നാണു വിലയിരുത്തൽ.