

മല്ലികാർജുൻ ഖാർഗെ, നരേന്ദ്ര മോദി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 'ഏകപക്ഷീയമായ മൻ കി ബാത്തിന്' പകരം പ്രധാനമന്ത്രി പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്ന് ഖാർഗെ വെള്ളിയാഴ്ച ആവശ്യപ്പെട്ടു.
വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രി സമൂഹമാധ്യമത്തിലെ വീഡിയോ സന്ദേശത്തിലൂടെ മോദി പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.
"പാർലമെന്‍റിൽ വരുന്നതിനു മുൻപ് ധർമേന്ദ്ര പ്രധാനെ നീക്കം ചെയ്യൂ. തുടർന്ന് വിദ്യാർഥികളോട് മാപ്പ് പറയൂ. കൂടാതെ വിദ്യാർഥികൾക്ക് നേരെ ലാത്തികളും പെല്ലറ്റ് ഗണ്ണുകളും പ്രയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കൂ. എന്നാൽ വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റി വിദശമായ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്''-ഖാർഗെ എക്സ് പോസ്റ്റിൽ പറഞ്ഞു.
പാർലമെന്‍റ് സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണം. അതല്ലാതെ 'ഏകപക്ഷീയമായ മൻ കി ബാത്ത്' നടത്തരുതെന്നും ഖാർഗെ ആവശ്യപ്പെട്ടു.