മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമൂഹത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമമാണ് പ്രധാനമന്ത്രി നടത്തുന്നത്. മോദിയെപ്പോലെ മറ്റൊരു പ്രധാനമന്ത്രിയും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.
മുംബൈയിൽ ഇന്ത്യാ സഖ്യം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെയുടെ പരാമർശം. എൻസിപി നേതാവ് ശരദ് പവാർ,ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ എന്നിവരും ഖാർഗെയ്ക്കൊപ്പമുണ്ടായിരുന്നു.
ജനാധിപത്യത്തെക്കുറിച്ച് ആവർത്തിച്ച് പ്രസംഗിക്കുന്ന മേദി ജനാധിപത്യത്തിന്‍റെ മര്യാദകൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോൺഗ്രസ് ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് തനിക്ക് നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചും നിരന്തരം നുണ പ്രചരിപ്പിക്കുന്ന സ്വഭാവം മോദിക്കുണ്ട്. 370-ാം ആർട്ടിക്കിൾ നടപ്പാക്കുമോയെന്ന് മോദിയോട് മറുപടി പറയേണ്ട കാര്യമില്ലെന്നും ഖാർഗെ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് ശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമ്പോഴാണ് ഇന്ത്യയിൽ അച്ഛാ ദിൻ വരുകയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി ഞങ്ങളെ നേരത്തെ വ്യാജ ശിവസേനയെന്ന് വിളിച്ചുവെന്നും അദ്ദേഹം നാളെ ആർഎസ്എസിനെ വ്യാജ സംഘ് എന്ന് വിളിക്കുമെന്നും താക്കറെ പറഞ്ഞു.