

മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുജറാത്തികളെ നിരക്ഷരരെന്നു വിളിച്ചതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പു പറഞ്ഞു. തന്‍റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മനഃപൂർവം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഗുജറാത്തികളോട് ആദരവാണുള്ളതെന്നും ഖാർഗെ സമൂഹമാധ്യമത്തിൽ കുറിച്ചു. ഗുജറാത്തികളുടെ വികാരം വ്രണപ്പെടുത്താൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നു പറഞ്ഞ ഖാർഗെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.
ഞായറാഴ്ച കേരളത്തിൽ പ്രചാരണത്തിനിടെയായിരുന്നു ഗുജറാത്തികളെക്കുറിച്ച് ഖാർഗെയുടെ പരാമർശം. ഗുജറാത്തികൾ നിരക്ഷരരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ വിഡ്ഢികളാക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് അധ്യക്ഷന്‍റെ ആരോപണം. കേരളത്തിലെ വോട്ടർമാർ ബുദ്ധിയുള്ളവരാണ്. അവരെ പറ്റിക്കാനാവില്ല.
മോദിയും പിണറായി വിജയനും ഗുജറാത്തിലും മറ്റിടങ്ങളിലുമുള്ള നിരക്ഷരരെ കബളിപ്പിക്കുകയാണ്- ഖാർഗെ പറഞ്ഞു. ഗുജറാത്തികളെ അപമാനിച്ച ഖാർഗെ മാപ്പു പറയണമെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്‌രയും ഈ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.