

ന്യൂഡൽഹി: രണ്ടാം പ്രതിപക്ഷ കക്ഷികളുടെ യോഗം ജൂലൈ 17, 18 തീയതികളിൽ ബെംഗളൂരുവിൽ വച്ച് നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനയാനായുള്ള പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗം പട്നയിലാണ് നടന്നത്. ജൂലൈ 17 ന് വൈകിട്ട് 6 മണിക്കും 18 ന് 11 മണിക്കുമാണ് യോഗം ചേരുക.
യോഗത്തിലേക്ക് പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചു കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കത്തയച്ചു. "ജൂൺ 23നു നടന്ന യോഗം വിജയമായിരുന്നു. ജനാധിപത്യത്തിനു ഭീഷണിയാകുന്ന വിഷയങ്ങളെക്കുറിച്ചു ചർച്ചയായി. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ഒന്നിച്ചുപോരാടുമെന്നും തീരുമാനിച്ചു. ജൂലൈയിൽ ഒന്നുകൂടി യോഗം ചേരുമെന്ന് നമ്മൾ തീരുമാനിച്ചിരുന്നു. ബംഗളൂരുവിൽ വച്ചാണ് യോഗം. എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു'' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
പട്നയിൽ നടന്ന ആദ്യയോഗത്തിൽ പതിനഞ്ചിലധികം പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.