ന്യൂഡൽഹി: കോൺഗ്രസിന്‍റെ പ്രകടന പത്രികയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് പ്രതികരണമായി അദ്ദേഹത്തെ പ്രകടനപത്രിക കാണിക്കാൻ സന്ദർശന സമയം ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ. വർഗീയതയും, മതസ്പർദ വളർത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്നായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി പറഞ്ഞത്. കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നതനുസരിച്ച് അമ്മമാരുടേയും സഹോദരിമാരുടേയും കൈവശമുള്ള സ്വർണം വിതരണം ചെയ്യും. രാജ്യത്തിന്‍റെ സമ്പത്തിനു മുകളിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്നുമായിരുന്നു മൻമോഹൻസിങ് സർക്കാരിന്‍റെ വാദമെന്നും മോദി പറഞ്ഞിരുന്നു.
ഗുജറാത്തിൽ മോദി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചിരുന്നു.തന്ത്രപരമായി ആവിഷ്കരിച്ച പ്രസംഗമാണ് അദ്ദേഹം അവതരിപ്പിച്ചതെന്നും ജനങ്ങളിൽ തെറ്റിധാരണയും പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ ഹിന്ദു, മുസ്ലീം എന്നീ വാക്കുകൾ പോലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം,പ്രധാനമന്ത്രി ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് ബിജെപി പ്രതികരിച്ചു. പ്രതിപക്ഷത്തിന്‍റെ ഭൂതകാലത്തിന് നേരെ പ്രധാനമന്ത്രി കണ്ണാടി തിരിച്ചുവെച്ചപ്പോൾ അവർക്ക് വേദനിച്ചുവെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.