

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച സുപ്രീം കോടതിയിൽ മമത നേരിട്ട് ഹാജരാവും. ബംഗാൾ എസ്ഐആറിൽ വലിയ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച പെറ്റീഷൻ ഇൻ പേഴ്സൺ ഹർജിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് എസ്ഐആറിനെതിരേ മമത സുപ്രീം കോടതിയെ സമീപിച്ചത്. നേരിട്ട് ഹാജരായി വാദിക്കാൻ മമത അനുമതി തേടിയിരുന്നു. കോടതി ഇത് അനുവദിക്കുകയും ചെയ്തതോടെ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയായി മമത മാറും.
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുനരവലോകന പ്രക്രിയ പൂർണമായും ഒഴിവാക്കണമെന്നും 2025 ലെ പട്ടികയെ അടിസ്ഥാനമാക്കി 2026 ൽ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കണമെന്നും ആവശ്യമുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 1970 കോൽക്കത്ത ജോഗേഷ് ചന്ദ്ര ചൗധരി കോളെജ് ഓഫ് ലോയിൽ നിന്ന് നിയമ ബിരുദം പാസായ ആളാണ് മമത ബാനർജി. 2003 വരെ ഇവർ കോടതിയിൽ പ്രാക്‌ടീസും ചെയ്തിരുന്നു.