
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അർധ നഗ്നനാക്കി നാട് ചുറ്റിച്ചു; പൊലീസിനെതിരേ അന്വേഷണം
ശ്രീനഗർ: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് ജീപ്പിന് മുന്നിലിരുത്തി ചെരുപ്പ് മാല ധരിപ്പിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ അന്വേഷണം ആരംഭിച്ചു. ജമ്മു കശ്മീരിലെ ഭക്ഷി നഗറിലായിരുന്നു സംഭവം.
എസ്എച്ച്ഒയുടെയും നാട്ടുകാരുടെയും സാന്നിധ‍്യത്തിലായിരുന്നു യുവാവിന്‍റെ ഇരു കൈകളും ബന്ധിച്ച് അർധ നഗ്നനാക്കിയ ശേഷം പൊലീസ് ജീപ്പിന്‍റെ ബോണറ്റിന്‍റെ മുന്നിലിരുത്തി പരേഡ് നടത്തിയത്.
മരുന്ന് വാങ്ങാനെത്തിയ ആളിൽ നിന്നും 40,000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വ‍്യാപക വിമർശനമാണ് ഉണ്ടായത്.
ഇത്തരത്തിലുള്ള മനുഷ‍്യാവകാശ ലംഘനമല്ല നടത്തേണ്ടതെന്നും കള്ളനാണെങ്കിൽ നിയമപരമായ ശിക്ഷയാണ് നൽകേണ്ടതെന്നും നിരവധി പേർ സമൂഹമാധ‍്യമത്തിൽ കുറിച്ചു. ഇതിനു പിന്നാലെ പൊലീസ് ഉദ‍്യോഗസ്ഥരുടെ പ്രവൃത്തി മാന‍്യമല്ലാത്തതും പ്രൊഫഷണലല്ലെന്നും ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ പൊലീസ് പ്രസ്താവനയിറക്കുകയും ചെയ്തു.
ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഒരാഴ്ചക്കകം സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ‍്യോഗസ്ഥനോട് ആവശ‍്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ‍്യക്തമാക്കി.