
ഭാര്യ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി പരാതിയുമായി ഭർത്താവ്
ബംഗളൂരു: വിവാഹത്തിന് ശേഷം ഭാര്യ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി പരാതി നൽകി യുവാവ്. കർണാടകയിലെ ഗഡഗ് സ്വദേശിയായ വിശാല്‍കുമാര്‍ ഗോകവി എന്ന യുവാവാണ് പരാതികാരന്‍. തഹ്‌സീൻ ഹൊസാമണി എന്ന യുവതിക്കെതിരേയാണ് പരാതി. 3 വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും 2024 നവംബറിൽ രജിസ്റ്റർ ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, രജിസ്റ്റര്‍ വിവാഹത്തിന് ശേഷം, മുസ്ലീം ആചാരങ്ങൾക്കനുസൃതമായും വിവാഹം കഴിക്കണമെന്ന് തഹ്സീന്‍ തന്നെ നിർബന്ധിച്ചു.
തുടര്‍ന്ന് യുവതിയുടെ ആഗ്രഹപ്രകാരം ഏപ്രിൽ 25 ന് മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ചടങ്ങിനിടെ, തന്‍റെ പേര് മാറ്റിയതായി വിശാല്‍കുമാര്‍ ഇപ്പോൾ ആരോപിക്കുന്നു. ചടങ്ങിനിടെ ഒരു 'മൗൽവി' (മുസ്ലീം പുരോഹിതൻ) താന്‍ അറിയാതെ തന്നെ മതം മാറ്റിയതായും അദ്ദേഹം പറയുന്നു. മുസ്ലീം ആചാരപ്രകാരം ഗോകവി ഹൊസാമണിയെ വിവാഹം കഴിക്കുന്നതിന്‍റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്.
ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ തനിക്കെതിരേ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഗോകവി ഭീഷണിപ്പെടുത്തിയതായി യുവാവ് ആരോപിച്ചു. ഹൊസാമണിയും അമ്മ ബീഗം ബാനുവും തന്നെ നമസ്‌കരിക്കാനും ജമാഅത്തിൽ പങ്കെടുക്കാനും നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ജൂൺ 5 ന് തന്‍റെ കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം ഹിന്ദു ആചാരങ്ങളോടെ ഒരു വിവാഹത്തിന് ഒരുങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൊസാമണി ആദ്യം ഇത് സമ്മതിച്ചെങ്കിലും പിന്നീട് കുടുംബത്തിന്‍റെ സമ്മർദ്ദത്തെത്തുടർന്ന് പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299 (ഏതെങ്കിലും വിഭാഗത്തിന്‍റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ), സെക്ഷൻ 302 (വ്യക്തികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കൽ) എന്നിവ പ്രകാരം ബുധനാഴ്ച യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.