
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഇമെയിലേക്കാണ് പണം ആവശ്യപ്പെട്ട് തുടർച്ചയായ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതി ഗണേഷ് രമേഷ് വനപർധി എന്ന യുവാവിനെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.തെലങ്കാനയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. മെയിൽ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെൽജിയത്തിൽ നിന്നാണ് ഭീഷണി സന്ദേശങ്ങൾ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഈ ഐഡി യഥാർഥമാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഒക്‌ടോബർ 27 ന് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് അഞ്ജാതമായ ഇമെയിൽ ഐഡിയിൽ നിന്നും സന്ദേശം എത്തുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ പരാതി നൽകുകയായിരുന്നു. പിന്നാലെ 28 ന് 200 കോടി രൂപ ആവശ്യപ്പെട്ടും പിന്നീട് ഒക്‌ടോബർ 30 ന് 400 കോടി രൂപ ആവശ്യപ്പെട്ടും അതേ ഐഡിയിൽ നിന്ന് ഭീഷണി സന്ദേശം എത്തുകയായിരുന്നു.
ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു മുംബൈ പൊലീസ്. ഇതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ചും സൈബർ സംഘവും ശക്തമായ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഇതിന്‍റെ ഫലമായാണ് പ്രതിയെ പിടികൂടിയത്.