
ന്യൂഡൽഹി: ജനുവരി ഒന്നിന് ഡൽഹിയിൽ അപകടത്തിൽപെട്ട സ്കൂട്ടർ യാത്രക്കാരി അഞ്ജലി സിംഗിനെ (20) കാറിൽ കിലോമീറ്ററുകളോളം വലിച്ചിഴച്ചതിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്‍പ് സമാനമായ സംഭവം യുപിയിൽ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ മഥുരയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഒരു മൃതദേഹം കാറിനടിയിൽ 10 കിലോമീറ്ററിലധികം വലിച്ചിഴച്ച വാർത്ത പുറത്ത് വരുന്നത്. കാർ ഓടിച്ചിരുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പുലർച്ചെ 4 മണിയോടെ ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് കാറിൽ പോവുകയായിരുന്ന ഇയാളുടെ വാഹനം യമുന എക്‌സ്‌പ്രസ്‌വേയിൽ മഥുരയ്ക്ക് സമീപമുള്ള ടോൾ ബൂത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൃതദേഹം ഒരു യുവതിയുടെയാണെന്നും ഇത് ആരുടെയാണെന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കാർ ഓടിച്ചിരുന്ന ഡൽഹി സ്വദേശി വീരേന്ദർ സിങ്ങിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ കാറിനടിയിൽ മൃതദേഹം കുടുങ്ങിയത് താന്‍ ആറിഞ്ഞില്ലെന്നും കടുത്ത മൂടൽ മഞ്ഞിൽ കാഴ്ച പരിധി കുറവായിരുന്നു എന്നും ഇതിനെക്കുറിച്ച് അറിവിലെന്നുമാണ് പിടിയിലായ വിരേന്ദർ സിങ് പറയുന്നത്. കടുത്ത മൂടൽ മഞ്ഞിൽ കാഴ്ച പരിധി കുറവായിരുന്നതിനാൽ യാത്രയ്ക്കിടെ ഇയാളുടെ തന്നെ കാർ അപകടത്തിൽപെട്ടതാവാം. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും റൂട്ടിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് സൂപ്രണ്ട് ട്രിഗൺ ബിസെൻ മാധ്യമങ്ങളോട് പറഞ്ഞു.