മനീഷ് സിസോദിയയുടെ കസ്റ്റഡി നീട്ടി
ഡൽഹി : ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി നീട്ടി. രണ്ടു ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ തുടരും. ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കുമെന്നു പ്രത്യേക ജഡ്ജി എം. കെ. നാഗ്പാൽ ഉത്തരവിട്ടു. ആം ആദ്മി പ്രവർത്തകർ പ്രതിഷേധവുമായി കോടതിയുടെ പുറത്ത് ഒത്തുകൂടിയ സാഹചര്യത്തിൽ റോസ് അവന്യൂ കോടതി പരിസരത്തു പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
സിസോദിയയെ മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നാണു സിബിഐ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണ ഏജൻസിയുടെ കാര്യക്ഷമതയില്ലായ്മ റിമാൻഡ് നീട്ടുന്നതിനുള്ള കാരണമായി മാറരുതെന്നു സിസോദിയയുടെ അഭിഭാഷകനും വാദിച്ചു. മാർച്ച് 10-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
മദ്യനയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണു മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടർന്നു തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.