ആദ്യ ഇന്ത്യൻ വനിതാ റഫാൽ പൈലറ്റ്; അഭിമാനം ശിവാംഗി | Video
ആധുനികവത്കരിക്കപ്പെട്ട ഇന്ത്യൻ സൈന്യത്തിന്‍റെ പ്രതീകവും രാജ്യത്തെ ഏക വനിതാ റഫാൽ യുദ്ധവിമാന പൈലറ്റുമായിരിക്കുകയാണ് ലെഫ്റ്റനന്‍റ് ശിവാംഗി സിങ്, അതും 29 വയസ് മാത്രം പ്രായമുള്ളപ്പോൾ. 2015ലാണ് ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി സ്ത്രീകളെ യുദ്ധവിമാന പൈലറ്റുമാരായി നിയമിക്കുന്നത്. പുരുഷന്മാർ അടക്കിവാണിരുന്ന സ്ഥാനത്ത് അക്കാഡമിക് തലത്തിലും കായിക രംഗത്തും ഒരേപോലെ മികവുപുലർത്തിക്കൊണ്ട് ശിവാംഗി തന്‍റെ സ്ഥാനമുറപ്പിച്ചു.
ഏതൊരു സ്വപ്നവും സ്ത്രീകൾക്ക് അപ്രാപ്യമല്ല എന്ന് വസ്തുത പ്രതിഫലിപ്പിച്ചു കൊണ്ടായിരുന്നു വ്യോമസേനയിലെ ഈ മാറ്റം എന്ന് ശിവാംഗി. ഇന്ത്യയുടെ പ്രതിരോധ നവീകരണത്തിന്‍റെ സുപ്രധാന ഭാഗമായി മാറിയ സിംഗിൾ സീറ്റ് റഫാൽ ജെറ്റുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ശിവാംഗി സിങ്. വെല്ലുവിളികൾ നിറഞ്ഞ സെലക്ഷൻ പ്രക്രിയയ്ക്കും ഫ്രഞ്ച് ഇൻസ്ട്രക്റ്റർമാരുടെ കീഴിൽ സിമുലേറ്റർ പരിശീലനത്തിനും ശേഷമാണ് 2020 ൽ ശിവാംഗിയുടെ യാത്ര തുടങ്ങിയത്.
ഏറെ ആശിച്ചു തെരഞ്ഞെടുത്ത മേഖലയാണെങ്കിലും കോക്ക്പിറ്റിൽ ആദ്യമായി കയറിയപ്പോൾ ഭീതിയും ഉത്കണ്ഠയുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് ഒറ്റയ്ക്കുള്ള പറക്കൽ അവിശ്വസനീയവും ആവേശകരവുമായ അനുഭവമായിരുന്നുവെന്നും ശിവാംഗി.
ഒപ്പം ജോലിചെയ്യുന്ന ഒരു യുദ്ധവിമാന പൈലറ്റിനെ തന്നെയാണ് ജീവിത പങ്കാളിയായി തെരഞ്ഞെടുത്തതും. ഇന്ത്യൻ വ്യോമസേനയുടെ മാറിയ മുഖത്തിന്‍റെ പ്രതീകമാകാൻ സാധിച്ചതിലുള്ള അഭിമാനത്തിലാണ് ശിവാംഗി.