ബംഗളൂരു: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയാൻ ബഹിരാകാശ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങളുടെ സാധ്യത തേടി കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. ബംഗളൂരുവിൽ ഇസ്രൊ ചെയർമാൻ എസ്. സോമനാഥുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുരേഷ് ഗോപി ഈ ആശയം മുന്നോട്ടുവച്ചത്. കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായി രാജ്യത്ത് പ്രളയം പോലുള്ളവ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ ഡാമുകളുമായി ബന്ധപ്പെട്ട് ഏറ്റവും മോശം സാഹചര്യങ്ങൾ പ്രതീക്ഷിച്ചു മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി.
പ്രളയസാധ്യത വിലയിരുത്താനും പുനരധിവാസ മേഖലകള്‍ മുൻകൂട്ടി നിശ്ചയിക്കാനും ഗവേഷകര്‍ക്ക് ഉയര്‍ന്ന റെസല്യൂഷനിലുള്ള ഭൂപ്രദേശ ഡാറ്റ അടക്കമുള്ള ബഹിരാകാശ അധിഷ്ഠിത വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഇസ്രൊയുടെ പിന്തുണ സോമനാഥ് ഉറപ്പു നല്‍കി.
രക്ഷാ പ്രവര്‍ത്തനം, പുനരധിവാസം എന്നിവയുടെ ആസൂത്രണത്തെ പ്രളയ സാധ്യതയുമായി സംയോജിപ്പിച്ച് ഒരു പ്രോട്ടോ ടൈപ്പ് സൊല്യൂഷന്‍ വികസിപ്പിക്കാനും സുരേഷ് ഗോപി നിര്‍ദേശിച്ചു.