
ചണ്ഡീഗഡ്: ഒൻപതാം വയസിൽ കാണാതായ കുട്ടിയെ നീണ്ട 11 വർഷങ്ങൾക്കു ശേഷം കണ്ടെത്തി. ഹരിയാന പൊലീസിന്‍റെ ആന്‍റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരമാണ് വ്യാഴാഴ്ച കുടുംബവുമായി കൂട്ടിച്ചേർത്തത്.
2013 സെപ്റ്റംബറിലാണ് ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്ന് സത്ബിർ (ടാർസൻ) എന്ന കുട്ടിയെ കാണാതാവുന്നത്. പിന്നീട് കുട്ടിയുടെ അമ്മ ആന്‍റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് പരാതി നൽകി. കുട്ടിയുടെ വലതു കൈയ്യിൽ പട്ടിയുടെ പാടും ഇടതുകൈയിൽ കുരങ്ങ് കടിച്ചതിന്‍റെ പാടും ഉണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. ഇതാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.
അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ പോസ്റ്ററുകൾ തയ്യാറാക്കി ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ, കാൺപൂർ, ഷിംല, ലക്നൗ എന്നിവിടങ്ങളിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ നൽകിയിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം, ലഖ്‌നൗവിലെ ഒരു ഗവൺമെന്‍റ് കെയർ ഓർഗനൈസേഷന്‍റെ പ്രതിനിധികൾ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു.
അവരുടെ സ്ഥാപനത്തിലെ ഒരു യുവാവ് പോസ്റ്ററിലെ ആൺകുട്ടിയുടെ വിവരണവുമായി യോജിക്കുന്നതാണെന്ന് അവർ അറിയിച്ചു. ഉദ്യോഗസ്ഥരെത്തി കൂടുതൽ അന്വേഷണങ്ങളും പരിശോധനയും നടത്തി അത് സത്ബീർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ച് അഡീഷണൽ ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ സത്ബീറിനെ അമ്മയ്ക്കും സഹോദരനും കൈമാറി.