പരസ്യ പ്രചാരണം കഴിഞ്ഞു; മിസോറാമും ഛത്തിസ്‌ഗഡും ഇനി പോളിങ് ബൂത്തിലേക്ക്

മിസോറാമിലെ 40 മണ്ഡലങ്ങളിലും വോട്ടെടുപ്പ്, ഛത്തീസ്ഗഡിലെ 90 മണ്ഡലങ്ങളിൽ ഇരുപതിടത്തും പോളിങ്.
Representative image
Representative image

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യ പ്രചാരണത്തിനു സമാപനം. മിസോറാമിലെ മുഴുവൻ മണ്ഡലങ്ങളിലും ഛത്തിസ്ഗഡിലെ 20 മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച പ്രചാരണം സമാപിച്ചത്. മിസോറാമിൽ 40 മണ്ഡലങ്ങളാണുള്ളത്.

ഛത്തിസ്ഗഡിൽ 90 മണ്ഡലങ്ങളുണ്ട്. തിങ്കളാഴ്ച നിശബ്ദ പ്രചാരണം. സ്ഥാനാർഥികളും രാഷ്‌ട്രീയ കക്ഷികളും എല്ലാ വിധത്തിലുള്ള മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമുൾപ്പെടെ പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. മോദി ഞായറാഴ്ച ഛത്തിസ്ഗഡിലെ മാ ബമലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണു പ്രചാരണം തുടങ്ങിയത്. തുടർന്ന് അദ്ദേഹം ചന്ദ്രഗിരി ജയിൻ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം ഡോണഗർഗഡിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്തു.

ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെതിരായ മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ് വിവാദത്തിലൂന്നിയായിരുന്നു മോദിയുടെ പ്രസംഗം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ബിജെപിക്കു വേണ്ടി പ്രചാരണത്തിനു ഛത്തിസ്ഗഡിലെത്തി. മിസോറാമിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവായിരുന്നു അവസാന ദിവസം ബിജെപിയുടെ താരം.

ഛത്തിസ്ഗഡിൽ വാഗ്ദാനപ്പെരുമഴകളുമായി പ്രകടന പത്രിക പുറത്തിറക്കിയാണു കോൺഗ്രസ് ആദ്യഘട്ടം പ്രചാരണത്തിനു സമാപനം കുറിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബഘേലും മുതിർന്ന നേതാവ് കുമാരി ഷെൽജയുമടക്കം ആറു മുതിർന്ന നേതാക്കൾ വ്യത്യസ്ത കേന്ദ്രങ്ങളിൽ പ്രകടന പത്രിക പുറത്തിറക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com