

ന‍്യൂഡൽഹി: മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും രാജ‍്യത്ത് വർധിച്ചു വരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
അഭിഭാഷകനായ പി.എസ്. സുൾഫിക്കർ അലിയാണ് കോടതിയലക്ഷ‍്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിനായി സുപ്രീം കോടതി പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് സമസ്ത സുപ്രീം കോടതിയെ സമീപിച്ചത്.
2018 ൽ തെഹ്സീൻ പൂനവാല കേസിൽ ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിനായി സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്നാണ് സമസ്ത ആരോപിക്കുന്നത്. മാർഗ നിർദേശങ്ങൾ നടപ്പാക്കാത്ത ഉദ‍്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ‍്യ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ‍്യപ്പെട്ടു.