

മാർക്ക് റൂബിയോയും നരേന്ദ്ര മോദിയും
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വഴിയാണ് ട്രംപ് സന്ദേശം മോദിക്ക് കൈമാറിയത്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്സിലൂടെ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ മാർക്കോ റൂബിയോ മോദിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ ന്യൂഡൽഹിയിലെ സേവാ തീർഥിൽ എത്തിയാണ് മോദിയെ കണ്ടത്. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിനെക്കുറിച്ചും ഇറാൻ സംഘർഷം പോലുള്ള ആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലും സുരക്ഷാ കാര്യങ്ങളിലും അസ്ഥിരത തുടരുന്നതിനിടയിലാണ് കൂടിക്കാഴ്ച.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പായാണ് നിരീക്ഷകർ ഈ സന്ദർശനത്തെ കാണുന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിലൂടെ വിവരങ്ങൾ പങ്കുവെച്ചു. 'സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ ഇന്ത്യ-യുഎസ് സഹകരണം ആഴത്തിലാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങൾ ഫലപ്രദമായ ചർച്ചകൾ നടത്തി- ഈ മേഖലകൾ ഇരുരാജ്യങ്ങളെയും ശക്തിപ്പെടുത്തുകയും സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖലയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ.' സെർജിയോ ഗോർ കുറിച്ചു.