

പ്രധാനമന്ത്രി മോദി
file photo
മാൾഡ: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരായ പ്രധാന പ്രചാരണ വിഷയം നുഴഞ്ഞുകയറ്റമായിരിക്കുമെന്ന വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മാൾഡയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണു പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്.
ജെൻസി തലമുറ ബിജെപിക്കൊപ്പമാണെന്നു പറഞ്ഞ പ്രധാനമന്ത്രി മുംബൈ കോർപ്പറേഷനിലെ വിജയം ഇതാണു കാണിക്കുന്നതെന്നു കൂട്ടിച്ചേർത്തു. ഒരിക്കലും ജയിക്കാത്ത കേരളത്തിൽ പോലും ബിജെപിക്കു മേയറെ ലഭിച്ചെന്നും അത്തരം ഇടങ്ങളിലേക്കും പാർട്ടി വളരുകയാണെന്നും മോദി. പശ്ചിമ ബംഗാളിലും ബിജെപി ഭരണം യാഥാർഥ്യമാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വൻതോതിലുള്ള അനധികൃത കുടിയേറ്റം സംസ്ഥാനത്തെ ജനസംഖ്യാ അനുപാതത്തെ തകിടം മറിച്ചെന്നും കലാപങ്ങൾക്കു വഴിമരുന്നിട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനെല്ലാം ഭരണകക്ഷിയുടെ സംരക്ഷണവും ഒത്താശയുമുണ്ടെന്നും പ്രധാനമന്ത്രി.
ബിജെപിക്ക് അധികാരം ലഭിച്ചാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും. അനധികൃത കുടിയേറ്റം പൂർണമായും തടയും. ലോകത്തിലെ വികസിത രാഷ്‌ട്രങ്ങൾക്ക് പണത്തിന് കുറവില്ല. എന്നിട്ടും അവർ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നു. അതുപോലെ തന്നെ തുരത്തപ്പെടേണ്ടതാണ് പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റവും. നുഴഞ്ഞുകയറ്റത്തിന്‍റെ ആഘാതം താഴേത്തട്ടിൽ ദൃശ്യമാണ്. സംസാരഭാഷ തന്നെ പലയിടത്തും മാറിക്കഴിഞ്ഞതായി എന്നോട് ആളുകൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്‍റെ സിൻഡിക്കെറ്റാണ് ഇതിനു കുടപിടിക്കുന്നത്. ഈ സഖ്യത്തെ തകർത്തേ തീരൂ.
എന്നാൽ, അഭയാർഥികളെ സംരക്ഷിക്കുമെന്നും ബംഗ്ലാദേശിൽ നിന്നു വർഷങ്ങൾക്കു മുൻപ് അഭയം തേടിയ ഹിന്ദു പിന്നാക്ക വിഭാഗം മത്വ സമുദായത്തെ ലക്ഷ്യമിട്ടു പ്രധാനമന്ത്രി പറഞ്ഞു. മതപരമായ ആക്രമണത്തെത്തുടർന്ന് അഭയം തേടിയെത്തിയ മത്വ സമുദായത്തെപ്പോലുള്ളവർക്ക് എല്ലാ സംരക്ഷണവും നൽകും. ബംഗാളിനു ചുറ്റുമുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ സദ്ഭരണം വന്നു. ഇനി ബംഗാളിന്‍റെ ഊഴമാണ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ മമത ബാനർജി സർക്കാർ തടഞ്ഞുവയ്ക്കുകയാണെന്നും പ്രധാനമന്ത്രി.