
ന്യൂഡൽഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ 2.98% കേസുകള്‍ മാത്രമാണ് ജനപ്രതിനിധികള്ക്കെതിരേയുള്ളതെന്ന് ഇഡി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസുകളിലെ ശിക്ഷാ നിരക്ക് 96% ആണെന്നും അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, ഫോറിന് എക്സ്ചേഞ്ച് മാനെജ്മെന്റ് ആക്റ്റ്, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്റ്റ് എന്നീ മൂന്നു നിയമങ്ങള്‍ക്ക് കീഴില്‍ 2023 ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ ഇഡി പുറത്തുവിട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം 2002 (പിഎംഎല്‍എ) പ്രകാരം, പ്രതികളെ വിളിച്ചുവരുത്താനും അവരെ അറസ്റ്റ് ചെയ്യാനും അവരുടെ സ്വത്ത് കണ്ടുകെട്ടാനും കുറ്റവാളികളെ കോടതിയില്‍ വിചാരണ ചെയ്യാനും ഇഡിക്ക് അവകാശമുണ്ട്. പിഎംഎല്‍എ നിയമ പ്രകാരം 2023 ജനുവരി 31 വരെ 5,906 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2.98%, അഥവാ 176 കേസുകള്‍ മാത്രമാണ് എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ എംപിമാര്‍ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,142 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും 513 പേരെ അറസ്റ്റ് ചെയ്തതായും ഇഡി പറഞ്ഞു. 25 കേസുകളില്‍ വിചാരണ പൂര്‍ത്തിയായി. 24 കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതായും ഒരെണ്ണത്തില്‍ പ്രതിയെ വെറുതെവിട്ടതായും ഇഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 24 കേസുകളിലായി 45 പ്രതികള്‍ കുറ്റക്കാരാണെന്ന് ഇഡി കണ്ടെത്തി. ഇഡി വിചാരണ പൂര്‍ത്തിയാക്കിയ കേസുകളില്‍ ശിക്ഷാ നിരക്ക് 96% ആണ്. ഈ കേസുകളില്‍ 36.23 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കുറ്റക്കാര്‍ക്കെതിരേ കോടതി 4.62 കോടി രൂപ പിഴ ചുമത്തി. തങ്ങളുടെ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പ്രതിപക്ഷ പാര്‍ട്ടികള്‍ അന്വേഷണ ഏജന്‍സിയെ ചോദ്യം ചെയ്യുന്ന വേളയിലാണ് ഇഡിയുടെ ഈ വെളിപ്പെടുത്തല്‍. ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ശിക്ഷാ നിരക്ക് വളരെ കുറവാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്ത 5,906 കേസുകളില്‍ 8.99%, അതായതു 531 കേസുകളില്‍ മാത്രമാണ് ഇഡി പരിശോധനയോ റെയ്ഡോ നടത്തിയിട്ടുളളതെന്നും ഡേറ്റ കാണിക്കുന്നു. ഈ 531 കേസുകളിലായി 4,954 സെര്‍ച്ച് വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഏജന്‍സി ആകെ 1,919 അറ്റാച്ച്മെന്റ് ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചു. ഇതിനു കീഴില്‍ 1,15,350 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം നിലവിലെ മുഖ്യമന്ത്രിമാര്‍, ഉന്നത രാഷ്ട്രിയക്കാര്‍, ഉദ്യോഗസ്ഥര്‍, ബിസിനസ് ഗ്രൂപ്പുകള്‍, കോര്‍പ്പറേറ്റുകള്‍, വിദേശ പൗരന്മാര് എന്നിവരുള്പ്പെടെയുളളവര്ക്കെതിരേ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്.
അതെസമയം, ഫോറിന് എക്സ്ചേഞ്ച് മാനെജ്മെന്റ് ആക്റ്റ് പ്രകാരം ജനുവരി അവസാനം വരെ 33,988 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 16,148 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി. ഈ നിയമപ്രകാരം 8,440 കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 15 പേര്‍ക്കെതിരെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്റ്റ് പ്രകാരം ഏജന്‍സി നടപടിയെടുത്തിട്ടുണ്ട്. ഇവരില്‍ ഒൻപതു പേര് ഒളിവിലാണ്.