
അജയൻ
തുലാവർഷ കാലത്തു മാത്രം പതിവായിരുന്ന ഇടിമിന്നലുകൾ ഇടവപ്പാതി സമയത്തും വ്യാപകമാകുന്നു. കഴിഞ്ഞ ആഴ്ച രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് ഒഡീഷ സംസ്ഥാന പരിധിയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 12 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. സമീപ വർഷങ്ങളിൽ രാജ്യത്ത് ഇടിമിന്നലുകളുടെ എണ്ണവും ശക്തിയും ഗണ്യമായ വർധിക്കുന്നത് ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകരായ എ.വി. ശ്രീനാഥ്, എസ്. അഭിലാഷ്, പി. വിജയകുമാർ എന്നിവർ ചേർന്നു നടത്തിയ 'Variability in lightning hazard over Indian region with respect to El Niño–Southern Oscillation (ENSO) phases' എന്ന പഠനത്തിൽ ഇടിമിന്നലുകൾ വർധിക്കുന്നതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടുണ്ട്.
മേഘങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ഇലക്‌ട്രിക് ഡിസ്ചാർജ് വ്യതിയാനങ്ങളാണ് ഇടിമിന്നലുകൾക്ക് കാരണമാകുന്നത്. മേഘങ്ങൾക്കുള്ളിലും, മേഘങ്ങൾക്കും വായുവിനുമിടയിലും ഇതു സംഭവിക്കാറുണ്ട്.
എൽ നിനോയുമായി ബന്ധപ്പെട്ട് താഴെയും മുകളിലുമുള്ള വായുസഞ്ചാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ലൈറ്റ്നിങ് ഫ്ലാഷ് ഡെൻസിറ്റിയെ (LFD) കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തിൽ തെളിയുന്നു.
അതേസമയം, ഓഗസ്റ്റിൽ കാര്യമായി മഴ പെയ്യാതിരുന്ന മൺസൂൺ പിൻവാങ്ങുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോൾ വ്യാപകമായ കനത്ത മഴയ്ക്കു കാരണമായിരിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പിൻവാങ്ങൽ വൈകിക്കുന്നത് ന്യൂനമർദങ്ങളുടെ സാന്നിധ്യവും. ഇന്ത്യയുടെ വടക്കുപടിഞ്ഞാറേ അതിർത്തി മേഖലയിൽനിന്നാണ് മൺസൂൺ ആദ്യം പിൻവാങ്ങിത്തുടങ്ങുന്നത്. പുതിയ സാഹചര്യത്തിൽ രാജ്യത്തിന്‍റെ മധ്യ മേഖലയിൽനിന്നും തെക്കൻ മേഖലയിൽ നിന്നുമുള്ള പിൻവാങ്ങലിനു കൂടുതൽ സമയമെടുക്കാനാണ് സാധ്യത.
കൂടുതൽ കാലം മഴ ലഭിക്കുന്നത് തുടക്കത്തിൽ കുറവ് വന്ന മഴയുടെ അളവ് ഒരു പരിധി വരെ നികത്താനും എൽ നിനോ പ്രതിഭാസത്തിന്‍റെ ആഘാതം കുറയ്ക്കാനും സഹായിക്കുമെന്നുമാണ് ഡോ. അഭിലാഷ് ചൂണ്ടിക്കാട്ടുന്നത്.