
ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷം മൺസൂണിന്‍റെ ഘടനയിൽ വലിയ വ്യത്യാസമാണ് കാണുന്നതെന്ന് വിദഗ്ധൻ. ജൂൺ അവസാനിക്കും മുൻപ് രാജ്യത്തിന്‍റെ 80% പ്രദേശത്തും മൺസൂൺ എത്തിക്കഴിഞ്ഞു. ഇത് അസ്വാഭാവികമാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ സീനിയർ സയന്‍റിസ്റ്റ് ഡോ. നരേഷ് കുമാർ പറയുന്നു.
ബംഗാൾ ഉൾക്കടിലെ ന്യൂനമർദത്തെത്തുടർന്നുണ്ടായ ശക്തമായ കാറ്റ് കാരണമാണ് മൺസൂൺ പതിവിലും വേഗത്തിൽ രാജ്യമൊട്ടാകെ വ്യാപിച്ചത്. ഡൽഹിയിലും മുംബൈയിലും ഒരേ ദിവസും മൺസൂൺ എത്തുന്ന അപൂർവതയും ഇത്തവണയുണ്ടായി.
സാധാരണഗതിയിൽ മുംബൈയിൽ ജൂൺ 11നും ഡൽഹിയിൽ ജൂൺ 27നുമാണ് മൺസൂൺ എത്താറുള്ളത്. എന്നാൽ, ഇത്തവണ രണ്ടു മെട്രൊ നഗരങ്ങളിലും ജൂൺ 25നാണ് എത്തിയത്. 62 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡോ. നരേഷ് ചൂണ്ടിക്കാട്ടി.
അതേസമയം, മൺസൂൺ ഘടനയിലെ മാറ്റത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകൾ ഇപ്പോൾ ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 30-40 വർഷത്തെ കണക്കുകൾ വിശദമായി താരതമ്യം ചെയ്തു പഠിച്ചാൽ മാത്രമേ അക്കാര്യത്തിൽ വ്യക്തത വരൂ എന്നും നരേഷ് കുമാർ.
രണ്ടു ദിവസമായി രാജ്യത്തെ പല നഗരങ്ങളിലും കനത്ത മഴയാണ് കിട്ടുന്നത്. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം കാരണം ഇരുനൂറോളം പേർ കുടുങ്ങിക്കിടക്കുന്നുമുണ്ട്.