
ന്യൂഡൽഹി: രാജ്യത്തെ കര, നാവിക, വ്യോമ സേനകളിൽ അംഗങ്ങളായ മുഴുവൻ വനിതകൾക്കും പ്രസവം, ശിശു പരിപാലനം, കുട്ടികളെ ദത്തെടുക്കല്‍ എന്നിവയ്ക്കുള്ള അവധി ആനുകൂല്യങ്ങൾ ഏകീകരിക്കുന്നതിനുള്ള ശുപാർശയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ പച്ചക്കൊടി. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ സൈനികർ വരെയുള്ള വ്യത്യസ്ത തസ്തികകളിൽ പ്രവർത്തിക്കുന്നവർക്ക് ഇക്കാര്യങ്ങളിൽ ഇനി ഒരേ പോലെ ആനുകൂല്യം ലഭിക്കും. സായുധ സേനയിലെ സ്ത്രീകൾക്ക് പ്രൊഫഷനൽ മേഖലയും കുടുംബജീവിതവും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ഈ തീരുമാനം സഹായിക്കുമെന്നും ശുപാർശയ്ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകിയെന്നും പ്രതിരോധ മന്ത്രാലയം.
നിലവിൽ ഉദ്യോഗസ്ഥ റാങ്കിലുള്ള വനിതകൾക്ക് രണ്ടുതവണ മുഴുവൻ ശമ്പളത്തോടെ 180 ദിവസം പ്രസവാവവധി ലഭിക്കും. സർസീസ് കാലയളവിൽ 360 ദിവസം ശിശുപരിചരണ അവധിയും ലഭ്യമാണ്. കുട്ടിക്ക് 18 വയസാകും മുൻപാണ് ഈ ആനുകൂല്യം ലഭിക്കുക. ദത്തെടുക്കലിന് 180 ദിവസം അവധി ലഭിക്കും. നരേന്ദ്ര മോദി സർക്കാരിന്‍റെ നാരീശക്തി മുദ്രാവാക്യത്തിനൊപ്പമാണു തീരുമാനമെന്നും പ്രതിരോധ വൃത്തങ്ങൾ.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൈന്യത്തിലെ എല്ലാ സ്ത്രീകള്‍ക്കും അത്തരം അവധികള്‍ അനുവദിക്കുന്നത് ഒരുപോലെ ബാധകമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സായുധ സേനയിലെ എല്ലാ സ്ത്രീകളെയും അവരുടെ റാങ്കുകള്‍ പരിഗണിക്കാതെ ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സായുധ സേനയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പ്രത്യേക കുടുംബ, സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ലീവ് നിയമങ്ങളുടെ വിപുലീകരണം വളരെയധികം ഗുണം ചെയ്യും. ഈ നടപടി സൈന്യത്തിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി.