ഇംഫാൽ: കലാപമൊഴിഞ്ഞതോടെ മണിപ്പൂരിലെ മിക്ക ജില്ലകളും സാധാരണ സ്ഥിതിയിലേക്ക് മടങ്ങുന്നു. കർഫ്യുവിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 72 മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെയാണ് സ്ഥിതിഗതികൾ ശാന്തമായതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.
ഒരു മാസമായി തുടരുന്ന കലാപത്തിൽ 98 ഓളം പേരാണ് മരിച്ചത്. 5 ജില്ലകളിൽ കർഫ്യൂ പൂർണമായും ഒഴിവാക്കി. സംഘർഷം രൂക്ഷമായിരുന്ന ചുരാചന്ദ്പുർ, ചന്ദേൽ ജില്ലകളിൽ 10 മണിക്കൂർ കർഫ്യൂ ഒഴിവാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്,. ബിഷ്ണുപുർ ജില്ലകളിൽ 12 മണിക്കൂറേക്കാണ് കർഫ്യു ഒഴിവാക്കിയത്.
അന്തരീക്ഷം ശാന്തമായതിനു പിന്നാലെ നിരവധി പേർ പൊലീസ് സ്റ്റേഷനിലെത്തി ആയുധങ്ങൾ വച്ച് കീഴടക്കി. മറ്റുള്ളവരുടെ ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ ഇന്ന് വൈകിട്ടോടെ ആരംഭിക്കും. ആയുധങ്ങൾ തിരികെ നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.