തേജസ് എംകെ 1 എ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം തേജസ് എംകെ 1 എ വെള്ളിയാഴ്ച വ്യോമസേനയ്ക്കു കൈമാറും. മഹാരാഷ്‌ട്രയിലെ നാസിക്കിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്ന ചടങ്ങിലാണു നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനം കൈമാറുന്നത്. തുടർന്നു സേനയുടെ പരീക്ഷണപ്പറക്കൽ നടത്തും.
തദ്ദേശീയമായി യുദ്ധവിമാനം നിർമിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയിൽ നിർണായക കാൽവയ്പ്പാകും ഈ ചടങ്ങ്. അടുത്തിടെ വ്യോമസേനയിൽ നിന്നു വിരമിച്ച മിഗ് 21നു പകരമാണ് തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്‍റെ (എൽസിഎ) പരിഷ്കരിച്ച പതിപ്പായി തേജസ് എംകെ1എ ഉൾപ്പെടുത്തുന്നത്. മിഗ് 21 വിടവാങ്ങിയതോടെ സേനയിൽ യുദ്ധവിമാന സ്ക്വാഡ്രന്‍റെ കുറവുണ്ട്. ഇതു തേജസ് എംകെ1എ ഉപയോഗിച്ച് പരിഹരിക്കുകയാണ് ലക്ഷ്യം.
ഈ സാമ്പത്തിക വർഷം അവസാനത്തോടെ 10 തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ കൈമാറാനുള്ള ശ്രമത്തിലാണ് എച്ച്എഎൽ.
അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങൾ, നവീന റഡാർ, മെച്ചപ്പെടുത്തിയ ആയുധശേഷി, ഇലക്‌ട്രോണിക് യുദ്ധരംഗത്തിന് യോജിച്ചത്. മണിക്കൂറിൽ 2200 കിലോമീറ്റർ വരെ വേഗം. ഹിമാലയം അതിരിടുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേർന്ന യുദ്ധവിമാനം. 65 ശതമാനം സാമഗ്രികളും ഇന്ത്യൻ നിർമിതം.
ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ ഉൾപ്പെടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ വഹിക്കും. പാക്കിസ്ഥാൻ അതിർത്തി ലക്ഷ്യമിട്ട് രാജസ്ഥാനിലെ ബിക്കാനീറിലുള്ള നാൽ വ്യോമതാവളത്തിലാകും ആദ്യ സ്ക്വാഡ്രൻ വിന്യസിക്കുക. കഴിഞ്ഞ സെപ്റ്റംബറിൽ 97 തേജസ് എംകെ1എ വിമാനങ്ങൾ കൂടി വാങ്ങാൻ പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി കരാർ ഒപ്പുവച്ചിരുന്നു.