

ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്.
File photo
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കൊക്രോച്ച് ജനതാ പാർട്ടി (CJP) സെപ്റ്റംബർ 5-ന് നടത്താനിരിക്കുന്ന ഇന്ത്യാ ഗേറ്റ് പ്രതിഷേധ മാർച്ചിന് ഇതുവരെ അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. സുരക്ഷാ-ഗതാഗത പ്രശ്നങ്ങൾ കണക്കിലെടുത്ത് സമരം മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആവശ്യപ്പെടുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജന്തർ മന്തറിൽ നടന്ന ഒന്നര മാസത്തോളം നീണ്ട സമരം അവസാനിപ്പിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സെപ്റ്റംബർ 5 (അധ്യാപക ദിനം) ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചത്.
ഇന്ത്യാ ഗേറ്റ് ഉൾപ്പെടുന്ന ന്യൂഡൽഹി മേഖലയിൽ 'ഭാരതീയ നാഗരിക് സുരക്ഷാ സംഹിത' (BNSS) പ്രകാരം 163-ാം വകുപ്പ് (നിരോധനാജ്ഞ) നിലവിലുണ്ട്. മുൻകൂർ അനുമതിയോടെ ജന്തർ മന്തറിൽ മാത്രമാണ് പ്രതിഷേധങ്ങൾക്ക് അനുവാദമുള്ളതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.
മാർച്ചിന് അനുമതി നൽകാൻ സാധിക്കില്ലെന്നും സമരം രാംലീല മൈതാനത്തോ മറ്റോ നടത്താൻ നിർദേശിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. അതേസമയം, നീറ്റ് (NEET) പരീക്ഷാ വിവാദത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങളും പൊലീസ് നടപടികൾക്ക് ഇരയായവരും മാർച്ചിൽ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.
മുൻകരുതലിന്‍റെ ഭാഗമായി സിആർപിഎഫ് (CRPF), ഐടിബിപി (ITBP) തുടങ്ങിയ കേന്ദ്ര സേനകളെ ആവശ്യമെങ്കിൽ നിയോഗിക്കാൻ ഡൽഹി പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.