Mumbai constable poisoned to death while trying to tackle thieves
Vishal Pawar (30)

മുംബൈയിൽ മോഷ്ടാക്കളെ പിടികൂടാൻ ശ്രമിച്ച കോൺസ്റ്റബിളിനെ വിഷം കുത്തിവച്ച് കൊന്നു

ഇവർ ഒരു ചുവന്ന ദ്രാവകം നിർബന്ധിച്ചു കുടിപ്പിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Published on

മുംബൈ: മുംബൈയിൽ മൊബൈൽ ഫോൺ തട്ടിയെടുത്ത മോഷ്ടാക്കളെ പിടികൂടാൻ ശ്രമിച്ച കോൺസ്റ്റബിളിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഏപ്രിൽ 28 ന് മാട്ടുങ്ക റെയിൽവേ ട്രാക്കിന് സമീപമാണ് മോഷ്ടാക്കളും മയക്കുമരുന്നിന് അടിമകളുമായ അഞ്ച് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. വിഷ പദാർഥം കുത്തിവച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് മുപ്പതുകാരനായ കോൺസ്റ്റബിൾ വിശാൽ പവാറിന്‍റെ ദാരുണാന്ത്യം. മൂന്നു ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു പവാർ.

പൊലീസ് റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ 28 ന് സ്ലോ ലോക്കൽ ട്രെയിനിൽ രാത്രി ഷിഫ്റ്റിനായി പോകുകയായിരുന്നു വിശാൽ. മാട്ടുങ്കാ സയൺ സ്റ്റേഷനുകൾ ക്കിടയിൽ രാത്രി 9.30 ഓടെ മൊബൈൽ ഫോണിൽ വിശാൽ വാതിലിനടുത്തു സംസാരിക്കുന്നതിനിടയിൽ ട്രെയിൻ വേഗത കുറഞ്ഞപ്പോൾ , ട്രെയിനിന് പുറത്ത് ആരോ കൈയിൽ ഒരു വടി കൊണ്ട് തട്ടുകയും മൊബൈൽ ഫോൺ ലോക്കൽ ട്രെയിനിന് പുറത്ത് ട്രാക്കിലേക്ക് വീഴുകയും ചെയ്തു. ട്രെയിൻ മന്ദഗതിയിലായതിനാൽ മോഷ്ടാവിനെ പിന്തുടരാൻ പവാർ ഉടൻ തന്നെ ഇറങ്ങുകയായിരുന്നു. പക്ഷേ മോഷ്ട്ടാക്കളും മയക്കുമരുന്നിന് അടിമകളുമായ ആരോപിക്കപ്പെടുന്ന സംഘം വിശാലിനെ വളയുകയും മർദ്ധിക്കുകയും ചെയ്തു.

ആക്രമണത്തിനിടയിൽ, സംഘത്തിലെ ഒരാൾ പവാറിന്‍റെ കഴുത്തിൽ വിഷ പദാർത്ഥം കുത്തിവയ്ക്കുകയായിരുന്നു. കൂടാതെ ഇവർ ഒരു ചുവന്ന ദ്രാവകം നിർബന്ധിച്ചു കുടിപ്പിക്കുകയും ചെയ്തതായി പൊലിസ് റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലം ഏകദേശം 12 മണിക്കൂർ ബോധം നഷ്ടപ്പെടുകയും ബോധം വീണ്ടെടുത്ത ശേഷം താനെയിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം താനെ സർക്കാർ ആശുപത്രിയിൽ കുടുംബം അഡ്മിറ്റ് ചെയ്യുകയായിരുന്നു. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് കോപ്രി പൊലീസ് സ്റ്റേഷനിൽ പവാറിൻ്റെ മൊഴി രേഖപ്പെടുത്തുകയും ഇന്ത്യൻ ശിക്ഷാനിയമം 392 (കവർച്ച), 394 (കവർച്ചയ്ക്കിടെ ഉപദ്രവിക്കൽ), 328 (വിഷം കലർത്തി ഉപദ്രവിക്കൽ), കൊലപാതകം സെക്ഷൻ 302 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ വിശാലിന്‍റെ മരണശേഷം കൊലപാതകത്തിന് കേസ് എടുത്തു. പിന്നീട് കേസ് ദാദർ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

സാങ്കേതിക സഹായത്തോടെ അന്വേഷണത്തിനായി സിറ്റി പൊലീസും റെയിൽവേ പൊലീസും ഉൾപ്പെടുന്ന നാലിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും എന്നാൽ, സംഭവം നടന്ന ട്രാക്കിന് സമീപം സിസിടിവി ക്യാമറകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദാദർ റെയിൽവേ പൊലീസ് സ്‌റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അനിൽ കദം പറഞ്ഞു. അതേസമയം , മരണകാരണം ഡോക്ടർമാർക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല, ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഓഫീസർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com