മുംബൈ: നടനും ബിജെപി എംപിയുമായ രവി കിഷൻ സ്വന്തം പിതാവാണെന്ന അവകാശവാദവുമായി യുവതി കോടതിയിൽ. 25 വയസ്സുള്ള ഷിനോവയെന്ന യുവതിയാണ് ശനിയാഴ്ച മുംബൈ കോടതിയിൽ സിവിൽ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. വ്യക്തത വരുത്താനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. ഗൊരഖ്പുർ എംപിയായ രവി കിഷനിൽ തനിക്കൊരു മകളുണ്ടെന്ന് അവകാശപ്പെട്ട് ഷിനോവയുടെ അമ്മ അപർണ സോണി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതേത്തുടർന്ന് രവി കിഷന്‍റെ ഭാര്യ പ്രീതി ശുക്ല നൽകിയ പരാതിയിൽ പൊലീസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് ഷിനോവ കോടതിയെ സമീപിച്ചിരിക്കുന്നത്.
അപർണ സോണിക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കാനായി ബോംബേ ഹൈക്കോടതിയിലും ഷിന്നോവ ഹർജി സമർപ്പിച്ചിട്ടുണ്ട്. അപർണയും കിഷനും പ്രണയത്തിലായിരുന്നുവെന്നും 1991ൽ ഇരുവരും വിവാഹിതരായെങ്കിലും ചില വ്യക്തിപരമായ പ്രശ്നങ്ങളാൽ ഒന്നിച്ചു താമസിക്കാൻ സാധിച്ചിരുന്നില്ലെന്നും ഷിന്നോവ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 1998 ഒക്റ്റോബറിലാണ് ഷിന്നോവ ജനിക്കുന്നത്. അതിനു ശേഷമാണ് കിഷൻ മുൻപേ വിവാഹിതനായിരുന്നുവെന്ന് അറിഞ്ഞതെന്നും ഹർജിയിൽ അവകാശപ്പെടുന്നുണ്ട്.
അപർണയുടെയും ഷിന്നോവയുടെയും കാര്യത്തിൽ കിഷൻ ശ്രദ്ധിച്ചിരുന്നുവെന്നും അടുത്തിടെയാണ് തങ്ങളെ കാണാൻ വിസമ്മതിച്ചതും, മോശമായി പെരുമാറാൻ തുടങ്ങിയതെന്നുമാണ് ആരോപണം. ഏപ്രിൽ 25ന് കോടതി കേസ് പരിഗണിക്കും.