
ന‍്യൂഡൽഹി: വഖഫ് നിയമഭേദഗതി ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി മുസ്‌ലിം ലീഗ്. തിങ്കളാഴ്ചയോടെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെ കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലായിരിക്കും ലീഗിനുവേണ്ടി കോടതിയിൽ ഹാജരാകുക.
വഖഫ് ബിൽ മതേതരത്വത്തിന് ഏറ്റ തിരിച്ചടിയാണെന്നും മത സ്വാതന്ത്ര‍്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ‍്യത്തെ കൂട്ടിക്കൊണ്ടുപോവുകയാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അതേസമയം, രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച രാത്രി ബില്ലിൽ ഒപ്പുവച്ചതോടെ വഖഫ് ഭേദഗതി നിയമം ഔദ‍്യോഗികമായി നിലവിൽ വന്നു.