
കൊച്ചി: ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോവാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടിയന്തരാവസ്ഥ ഇതിന്‍റെ ഭാഗമായിരുന്നെന്നും മത സൗഹാർദവും ജനകീയ ഐക്യവും എങ്ങനെ തകർക്കാമെന്ന ഗവേഷണമാണ് ഫാസിസ്റ്റുകൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞങ്ങളേയുള്ളൂ ബിജെപിയെ നേരിടാനെന്ന അഹന്ത കാണിച്ച് മുന്നോട്ടു പോയാൽ, വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വികസനത്തിന് നല്ല വോട്ടുള്ള നാടാണ് കേരളം. എഐ ക്യാമറ സംസ്ഥാന സർക്കാരിന്‍റെ സൃഷ്ടിയല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ ശൃംഖലയാകെ സിപിഎമ്മിന് എതിരാണെന്നും പറഞ്ഞ അദ്ദേഹം, എഐ ക്യാമറയിക്കു നേരെ നടക്കുന്നത് വിമർശനമല്ല അസംബന്ധമാണെന്നും കുറ്റപ്പെടുത്തി.