

എൻ. ചന്ദ്രശേഖരൻ
ന്യൂഡൽഹി: ടാറ്റ സൺസിന്‍റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി പുനർനിയമിക്കാൻ കമ്പനിയുടെ ഡയറക്റ്റർ ബോർഡ് തീരുമാനിച്ചു. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. അതേസമയം ബോർഡിലെ എല്ലാ അംഗങ്ങളും ചന്ദ്രശേഖരന്‍റെ കാലാവധി നീട്ടുന്നതിനെ അനുകൂലിച്ചപ്പോൾ നോയൽ ടാറ്റ എതിർത്ത് വോട്ട് രേഖപ്പെടുത്തി.
ചെയർമാൻ സ്ഥാനത്ത് തുടരാനില്ലെന്ന് ചന്ദ്രശേഖരൻ ഓഗസ്റ്റ് 12ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ മൂന്നിന് ടാറ്റ സൺസിന്‍റെ നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. ടാറ്റ ഗ്രൂപ്പിന് നൽകിയ സംഭാവനകളും ഗ്രൂപ്പിന്‍റെ വിശാലമായ താൽപര്യങ്ങളും പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്ന് കമ്മിറ്റി ചന്ദ്രശേഖരനോട് ആവശ്യപ്പെടുകയും വീണ്ടും ചെയർമാനായി നിയമിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു.
സെപ്റ്റംബർ 17ന് ചേർന്ന ഡയറക്റ്റർ ബോർഡ് യോഗത്തിലാണ് ചന്ദ്രശേഖരൻ ബോർഡിന്‍റെ അഭ്യർഥന അംഗീകരിച്ചത്. തുടർന്ന് ഭൂരിപക്ഷ വോട്ടിന്‍റെ അടിസ്ഥാനത്തിൽ നിലവിലെ കാലാവധി പൂർത്തിയായ ശേഷം അഞ്ച് വർഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയർമാനായി പുനർനിയമിക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.
2025 സെപ്റ്റംബറിൽ തന്നെ ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയർമാനായി നിയമിക്കുന്നതിന് ടാറ്റ സൺസ് ബോർഡ് തത്വത്തിൽ തീരുമാനിച്ചിരുന്നു. നിയമപരമായ നടപടികളുടെ ഭാഗമായി 2026 ഫെബ്രുവരിയിൽ ഔദ്യോഗിക അംഗീകാരം നേടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ ഏകാഭിപ്രായം ഉണ്ടാകാത്തതിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. മേയ്, ജൂൺ മാസങ്ങളിലെ ബോർഡ് യോഗങ്ങളിലും വിഷയം ചർച്ച ചെയ്തെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല.