
സമിയുൾ ഹഖ് | നന്ദിനി കശ്യപ്
ഗോഹട്ടി: 21 വയസുകാരനെ കാറിടിച്ച് കയറ്റി കൊലപ്പെടുത്തിയ കേസിൽ അസാമിസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. ബുധനാഴ്ചയാണ് ഗോഹട്ടി പൊലീസ് നന്ദിനിയെ അറസ്റ്റ് ചെയ്തത്.
ജൂലൈ 25നു പുലർച്ചെ ഗോഹട്ടിയിലെ ദഖിൻഗാവ് പ്രദേശത്തായിരുന്നു അപകടം. നൽബാരി പോളിടെക്നിക്കിലെ വിദ്യാർഥിയും ഗോഹട്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരനുമായ സമിയുൾ ഹഖ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 കാരനെ അതിവേഗത്തിലെത്തിയ സ്കോർപിയോ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം നടന്നെന്ന് മനസിലായിട്ടും വാഹനം നിർത്താനോ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാനോ നടി ശ്രമിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തെത്തുടർന്ന്, ഗുരുതരാവസ്ഥയിലായ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവിന്‍റെ സഹപ്രവർത്തകർ വാഹനം പിന്തുടർന്ന് പോയി നടിയുടെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാക്കുന്നതിന്‍റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. നടിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുമ്പോഴും കേസിൽ തനിക്ക് പങ്കില്ലെന്നാണ് നടി ആവർത്തിക്കുന്നത്.