
കാങ്കെര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും ബംഗ്ലാവുകളിലും കാറുകളിലും മാത്രമാണ് വികസനം ഉണ്ടായതെന്ന് നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ കാങ്കെറില്‍ നടന്ന റാലിയിലാണ് ഭൂപേഷ് ബാഘേല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും മോശം അവസ്ഥയിലുള്ള റോഡുകളും, പ്രവര്‍ത്തനരഹിതമായ വിദ്യാലയങ്ങളും ആശുപത്രികളുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഛത്തീസ്ഗഢിന് നല്‍കിയതെന്നും ഇത് കോണ്‍ഗ്രസിൻ്റെ കഴിവുകേടാണെന്നും മോദി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയില്‍ അവര്‍ പുതിയ റെക്കോര്‍ഡ് കൊണ്ടുവന്നു. തൊഴില്‍ തട്ടിപ്പുകളിലും, കൊലപാതകങ്ങളും, അക്രമവുമാണ് അവര്‍ ജനങ്ങള്‍ക്കു നല്‍കിയത്. 'കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് നമ്മള്‍ കണ്ടതാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, അവരുടെ ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം ഉണ്ടായിരിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തിനിടെ അവരുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഗുണം ഉണ്ടായതെന്നും മോദി പറഞ്ഞു.'
കോണ്‍ഗ്രസ് വിശ്വസിച്ചിരുന്നത് 'പാവങ്ങള്‍ക്കു വീട് നല്‍കിയാല്‍ അവര്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് അതുകൊണ്ടാണ് കോൺഗ്രസുകാർ വീട് വച്ച് തരുന്നത് നിർത്തിയത്. നിങ്ങൾക്ക് ബിജെപിയുടെ വാക്കു തരുന്നു ഛത്തീസ്ഗഢില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പിഎം ആവാസ് യോജന ശക്തിപ്പെടുത്തുമെന്നും '- നരേന്ദ്ര മോദി പറഞ്ഞു.