
ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനു മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് സിബിഐ. അഴിമതിക്കാരും കള്ളപ്പണക്കാരുമാണ് സിബിഐ പോലുള്ള ഏജൻസികളെക്കുറിച്ച് കള്ളപ്രചരണം നടത്തുന്നതെന്ന് മോദി ആരോപിച്ചു. സിബിഐയുടെ അറുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ സിബിഐക്കുള്ള വിശ്വാസ്യത വളരെ വലുതാണ്. ഇന്നു പോലും ഒരു കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. അത് അവരുടെ പ്രവർത്തനങ്ങൾകൊണ്ട് സമൂഹത്തിൽ നേടിയെടുത്ത വിശ്വാസമാണ്. മെറിറ്റിന്‍റെ ഏറ്റവും വലിയ ശത്രു അഴിമതിയാണ്. അത് സ്വജനപക്ഷപാതത്തെ പ്രേത്സാഹിപ്പിക്കുന്നു. ഇവ വർധിക്കുന്നതിനനുസരിച്ച് രാജ്യത്തിന്‍റെ ശക്തിയെയും വികസനത്തെയും ബാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി ചെറിയൊരു കുറ്റകൃത്യമല്ല, യാഥാർത്തത്തിൽ പാവപ്പെട്ടവരുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അനവധി ക്രിമിനലുകൾക്ക് ജന്മം നൽകുകയും ചെയ്യും. അഴിമതി ഇല്ലാതാക്കുകയാണ് സിബിഐയുടെ മുഖ്യ ഉത്തരവാദിത്തം. മുൻ സർക്കാരുകൾ അഴിമതിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. അഴിമതിക്കെതിരെ പോരാടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി തന്‍റെ സർക്കാരിനുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.