റായ്പൂർ: ലോക്സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസിനെതിരായ വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പ്രകടന പത്രികയിലുള്ളത് മുസ്ലിം ലീഗിന്‍റെ ആശയങ്ങളാണെന്നും എസ്‌സി-എസ്‌ടി സംവരണം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഛത്തീസ് ഗഡ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി പറഞ്ഞു.
മാത്രമല്ല കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിങ്ങളുടെ മംഗല്യ സൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നും അതാർക്കാണ് കൊടുക്കുകയെന്ന് ഞാൻ പറയേണ്ടതില്ലല്ലോ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോ. അംബേദ്കറിന്‍റെ വാക്കുകളെ പോലും കോൺഗ്രസ് വിലവയ്ക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാരമ്പര്യ സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് പറയുന്നു. കുടുംബനാഥന്‍റെ മരണത്തിനു ശേഷം ആ സ്വത്ത് അനന്തരാവകാശികൾക്ക് നൽകില്ലെന്ന് കോൺഗ്രസ് പറയുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞദിവസം വന്‍വിവാദത്തിലായിരുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷന് നിരവധി പരാതികളാണ് എത്തിയത്. വിവാദം ആളിക്കത്തിനിൽക്കെ തന്നെയാണ് മോദി വീണ്ടും വിവാദ പരാമർശം ആവർത്തിച്ചത്.